ഇന്ന് അറിയുവാന്‍ - ജനുവരി


ജനുവരി മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad




♛♛♛♛♛♛♛♛♛   January- 01   ♛♛♛♛♛♛♛♛♛♛

സത്യേന്ദ്രനാഥ് ബോസ് (ജന്മദിനം)

ആധുനിക ഭൗതികശാസ്ത്രത്തിന് ഭാരതത്തിന്റെ സംഭാവനകൾ പ്രഥമ ഗണനീയമാണ്. ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ മാറ്റിനിർത്തിയാൽ ആധുനിക ശാസ്ത്രം അപൂർണ്ണമാണ്. ശാസ്ത്രലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ഗവേഷണ നിരീക്ഷണങ്ങൾ നടക്കുന്നതുമായ ‘ദൈവത്തിന്റെ  കണം’ ഒരു ഇന്ത്യാക്കാരന്റെ പേരിലാണ് അറിയപ്പെടുന്നത് എന്നതു നമുക്ക് അഭിമാനം നൽകുന്നു. 

ബോസോൺ കണങ്ങൾക്കു പേരുണ്ടായത് സത്യേന്ദ്രനാഥ് ബോസ് എന്ന മഹാപ്രതിഭയായ ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ നിന്നുമാണ്. 2012 ജൂലൈയിൽ പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ് സത്യേന്ദ്രനാഥ് ബോസിനെ വിശേഷിപ്പിച്ചത് ‘ദൈവകണങ്ങളുടെ പിതാവ്’ എന്നാണ്.1894 ജനുവരി ഒന്നിന് കൊൽക്കത്തയിൽ ജനിച്ച സത്യേന്ദ്രനാഥ് ബോസ് 1974ൽ മരിക്കുമ്പോൾ വരെയുള്ള ജീവിതം ശാസ്ത്രത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു. പുരാതന ഹിന്ദു സ്കൂളിൽ പഠിച്ച് കൊൽക്കത്തയിലെ വിഖ്യാതമായ പ്രസിഡൻസി കോളജിൽ നിന്നു ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ബോസ് 1916ൽ കൊൽക്കത്ത സർവകലാശാലയിൽ ഗവേഷണവും ആരംഭിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഇവിടെ ഭൗതികശാസ്ത്ര പരീക്ഷണശാല തുടങ്ങുന്നത്. 1919ൽ അദ്ദേഹം സഹപാഠിയായ മേഘനാഥ് സാഹയ്ക്കൊപ്പം ചേർന്ന് ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിക്കുന്ന ഒരു ഗ്രന്ഥം ഇംഗ്ലിഷിൽ തയാറാക്കി.

1921ൽ ധാക്കാ സർവകലാശാലയിൽ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി ചേർന്ന ബോസ് തന്റെ ഗവേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഭൗതിക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലായ കണികാ സിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ പഠിച്ചു. കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ കണ്ടെത്തലുകൾക്ക് അനുബന്ധമായി ബോസ് ചില പുതിയ ആശയങ്ങളും രൂപീകരിച്ചു. 

അതിസൂക്ഷ്മ കണങ്ങളെ അളക്കുന്നതു സംബന്ധിച്ച തന്റെ പഠന റിപ്പോർട്ട് 1924 ൽ അദ്ദേഹം ആൽബർട്ട് ഐൻസ്റ്റീന് അയച്ചുകൊടുത്തു. ബോസിന്റെ കണ്ടെത്തലുകളിൽ തൃപ്തനായ ഐൻസ്റ്റീൻ ഈ പ്രബന്ധം അന്നത്തെ പ്രമുഖ ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ചു. അതോടെ ശാസ്ത്രലോകത്തിന്റെ കണ്ണുകൾ ബോസിലേക്കായി. അദ്ദേഹത്തിന് യൂറോപ്പിലേക്കുള്ള ക്ഷണവും ലഭിച്ചു.

രണ്ടു വർഷം ലോകോത്തര ശാസ്ത്രജ്ഞരായ ഐൻസ്റ്റീനും മേരി ക്യൂറിക്കുമൊപ്പം ഗവേഷണം നടത്താൻ അവസരം ലഭിച്ച ബോസിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയി. ‘‘എന്റെ കണ്ടെത്തലുകളെ ശാസ്ത്രലോകം അംഗീകരിച്ചു. അതാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി’’ എന്നാണ് ബോസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. 

1954ൽ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ച സത്യേന്ദ്രനാഥ് ബോസിന്റെ പേരിലാണ് കൊൽക്കത്തയിലെ നാഷനൽ സെന്റർ ഫോർ ബേസിക് സയൻസ് അറിയപ്പെടുന്നത്. ബോസ് കണ്ടെത്തിയ കണം ഇന്ന് ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായ ഹിഗ്ഗ്സിന്റെ പേരിനൊപ്പം ഹിഗ്ഗ്സ് ബോസോൺ കണം അഥവാ ദൈവത്തിന്റെ കണം എന്ന പേരിൽ അറിയപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മഹാദേവ് ദേശായ് (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. ഇദ്ദേഹം പ്രസിദ്ധനായത് മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്കാണ്. ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ് മഹാദേവ് ദേശായ്. സൂറത്തിൽ 1892ൽ ജനിച്ച ദേശായി 1917ൽ ഗാന്ധിജിയുടെ ആശ്രമത്തിലെത്തി. ചമ്പാരൻ സമരത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് ഗാന്ധിയെ വിട്ടുപോയതേയില്ല. മഹാത്മാവിനെ പുലർച്ചെ ഉണർത്തുക, ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുക, അതിഥികളെ സ്വീകരിക്കുക തുടങ്ങിയ പ്രവൃത്തികൾ അതീവശ്രദ്ധയോടെ നിർവഹിച്ചു. 1917 നവംബർ 13 മുതൽ മരണത്തിന്റെ തലേന്ന് 1942 ഓഗസ്റ്റ് 14 വരെ ദേശായി കൃത്യമായി എഴുതിയിരുന്ന ഡയറിക്കുറിപ്പുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആധികാരികരേഖയാണ്.1926ൽ സത്യാഗ്രഹ ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയ അദ്ദേഹം സർദാർ വല്ലഭായ് പട്ടേലിനൊപ്പം ബർഡോലി സത്യാഗ്രഹത്തിൽ പങ്കെടുത്തു. 1928ലായിരുന്നു ഇത്. ഗാന്ധിജിയോടൊത്ത് 1929ൽ ബർമ്മ സന്ദർശിച്ച മഹാദേവ് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് 1930ൽ അറസ്റ്റു വരിച്ചു. ജയിൽമോചിതനായ ശേഷം ഗാന്ധിജിയെ വട്ടമേശ സമ്മേളനത്തിൽ അനുഗമിച്ച മഹാദേവ് ഗാന്ധിജി ജോർജ് അഞ്ചാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

1932ൽ ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും കൂടെ മഹാദേവ് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. യർവാദ സെൻട്രൽ ജയിലിലായിരുന്നു ഈ തടവുകാലം. 1933ൽ ജയിൽ മോചിതനായെങ്കിലും വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട് ബെൽഗാം ജയിലിലടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം മഹാദേവ് കേട്ടെഴുതുന്നത്.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ 1942 ഓഗസ്റ്റ് ഒൻപതിന് ഗാന്ധിജിക്കൊപ്പം അറസ്റ്റിലായ ദേശായിയും തടവിലായി. ഓഗസ്റ്റ് 15ന് രാവിലെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. അന്ത്യനിമിഷങ്ങളിൽ ‘മഹാദേവ്, മഹാദേവ്’ എന്ന് ഗാന്ധിജി പ്രതീക്ഷയോടെ വിളിച്ചുകൊണ്ടിരുന്നു. ‘ഒന്നു കണ്ണുതുറന്നിരുന്നെങ്കിൽ അദ്ദേഹത്തോട് ഞാനെഴുന്നേറ്റിരിക്കാൻ പറയുമായിരുന്നു.‍ അദ്ദേഹം അത് തീർച്ചയായും അനുസരിക്കും. എന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ മരണത്തെ വെല്ലുവിളിച്ച് അദ്ദേഹം തിരിച്ചുവരുമായിരുന്നു എന്നെനിക്കുറപ്പാണ്’ – ഗാന്ധിജി പിന്നീടു പറഞ്ഞു. മകനെപ്പോലെ സ്നേഹിച്ച ദേശായിയുടെ മൃതദേഹം കുളിപ്പിച്ചതടക്കമുള്ള മരണാനന്തരകർമങ്ങൾ നിർവഹിച്ചത് ഗാന്ധിജിയാണ്.

35 വർഷം സന്തതസഹചാരിയായിരുന്ന മഹാദേവ് ദേശായി അദ്ദേഹത്തിന്റെ മടിയിൽ തലചായ്ച്ചു മരിച്ചത് ആ ദിനത്തിലാണ്. വെറുമൊരു സെക്രട്ടറിയെയല്ല ഗാന്ധിജിക്കു നഷ്ടമായത്. സഹനസമരങ്ങളിലും സത്യാന്വേഷണത്തിലുമെല്ലാം നിഴൽ പോലെ നിന്നയാൾ. രാവും പകലും ഒപ്പമുണ്ടായിരുന്ന നിശ്ശബ്ദസാന്നിധ്യം. സോക്രട്ടീസിനു പ്ലേറ്റോയും ബുദ്ധന് ആനന്ദനും എങ്ങനെയായിരുന്നോ, അങ്ങനെയായിരുന്നു ഗാന്ധിജിക്ക് ദേശായിയും. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   January- 02   ♛♛♛♛♛♛♛♛♛♛

ലൂണ

1954 ജനുവരി രണ്ടിന് വിക്ഷേപിച്ച ലൂണാ ഒന്ന് ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്നും പുറത്തു കടന്നതോടെ ഈ കഴിവ് ആര്‍ജ്ജിച്ച ആദ്യത്തെ മനുഷ്യനിര്‍മ്മിത ഉപഗ്രഹമായി ഇത് 'ലൂണ' എന്നാല്‍ റഷ്യനില്‍ ചന്ദ്രന്‍ എന്നാണര്‍ഥം. 1959 മുതല്‍ 1976 വരെ നീണ്ട സോവിയറ്റ് യൂണിയന്‍ അയച്ച ലൂണാദൗത്യങ്ങളുടെ ലക്ഷ്യം ചന്ദ്രനെ അടുത്തറിയുക എന്നതായിരുന്നു. ഗോളാകൃതിയിലായിരുന്നു ലൂണാ ഒന്നിന്‍റെ നിര്‍മ്മിതി. ഗോളത്തിന്‍റെ പകുതിയില്‍ നിന്നാരംഭിക്കുന്ന അഞ്ച് ആന്‍റിനകള്‍ അതിന്‍റെ പ്രതലത്തില്‍ നിന്ന് പുറത്തേക്ക് ഉന്തി നിന്നിരുന്നു. ലൂണാ ഒന്നില്‍ പേടകത്തെ മുന്നോട്ടു ചലിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

എന്നാലും ചന്ദ്ര ദൗത്യത്തിന് കാര്യമായ പുരോഗതി ഉണ്ടാകുന്ന ഉപഗ്രഹമാകും ഇതെന്ന വിശ്വാസം സോവിയറ്റ് ശാസ്ത്രജ-്ഞര്‍ക്ക് ഉണ്ടായിരുന്നു. ലൂണാ ഒന്നിനെ വഹിച്ച മൂന്നാം ഘട്ട റോക്കറ്റിന് 1472 കിലോഗ്രാം ഭാരവും 5.2 മീറ്റര്‍ നീളവും 2.4 മീറ്റര്‍ വ്യാസവുമുണ്ടായിരുന്നു. ജനുവരി 3 ന് ഭൂമിയില്‍ നിന്നും 113000 കി.മീ. പിന്നിട്ട പേടകം ഒരു കിലോഗ്രാമോളം ഭാരം വരുന്ന സോഡിയം വാതകം പുറംതള്ളി.
ഇതുമൂലം ആദ്യമായി ശൂന്യാകാശത്ത് കൃത്രിമ ധൂമകേതു ഉണ്ടായിയെന്നും ശാസ്ത്രജ-്ഞര്‍ ചൂണ്ടിക്കാട്ടുന്നു. തിളക്കമുള്ള ഓറഞ്ചു നിറത്തില്‍ ഒരു പത്രംപോളെ രൂപപ്പെട്ട സോഡിയം വാതകം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ജേ-്യാതിശാസ്ത്രജ-്ഞര്‍ക്ക് ഈ പേടകത്തിന്‍റെ സഞ്ചാരപഥം കണ്ടുപിടിക്കുന്നതിന് സഹായിച്ചു. ബഹിരാകാശത്തില്‍ വാതകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ശാസ്ത്രജ-്ഞരെ സഹായിച്ചു. ജ-നുവരി നാലിന് 34 മണിക്കൂര്‍ സഞ്ചാരത്തിനു ശേഷം ലൂണാ ഒന്ന് ചന്ദ്രന്‍റെ പ്രതലത്തില്‍ നിന്ന് 5995 കി.മീ. അകലെ സഞ്ചരിച്ചു. പിന്നീട് ലൂണാ ഒന്ന് ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയിലുള്ള സഞ്ചാരപഥത്തിലെത്തിച്ചേര്‍ന്നു.ഈ ബഹിരാകാശ വാഹനത്തില്‍ റേഡിയോ എക്വുഇഹ്മെന്‍റ് ടോക്കിമ്ഗ് ട്രാന്സ്മിറ്റര്‍, ടെലിമെട്രി സിസ്റ്റം, ബഹിരാകാശ പഠനത്ഥിനു വേണ്ടിയുള്ള മറ്റുപകരണങ്ങളും ഉണ്ടയിരുന്നു. 

ഈ ദൗത്യത്തില്‍ ലഭ്യമായ അളവുകള്‍ ഭൂമിയുടെ റേഡിയേഷന്‍ ബെല്‍റ്റിനെയും ബഹിരാകാശത്തെയും കുറിച്ച് പുതിയ ഒട്ടേറെ പുതിയ അറിവുകള്‍ നല്‍കി. 

ചന്ദ്രന് പ്രകടമായ ഒരു കാന്തികതലമില്ല, ഒരു സൗര വാതക പ്രവാഹം - അയണൈസ് ചെയ്ത പ്ളാസ്മയുടെ ശക്തമായ ഒരു പ്രവാഹം - സൂര്യനില്‍ നിന്ന് ബഹിരാകാശത്തേക്ക് ഉണ്ടാകുന്നു തുടങ്ങിയ അറിവുകള്‍ അവയില്‍ ചിലതാണ് ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മന്നത്ത്‌ പത്മനാഭൻ (ജന്മദിനം)


കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം.കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നായ ര്‍ സര്‍വീസ് സൊസൈറ്റിക്കും അതിന്റെ അമരക്കാരനുമായ മന്നത്തു പത്മനാഭനും എന്നും അമൂല്യമായ സ്ഥാനമാണുള്ളത്. സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാന്‍ മന്നം കാട്ടിയ ആര്‍ജവം വരുംതലമുറയ്ക്ക് പ്രചോദനമാകും. 1878 ജനുവരി 2ന് മൂലം നക്ഷത്രത്തില്‍ മന്നത്തു പാര്‍വതി അമ്മയുടെ മകനായി ജനിച്ച മന്നംമൂലം ഒരു സമുദായം ഏറെ അഭിവൃദ്ധി പ്രാപിച്ചു. വളരെ കഷ്ടപാടുകള്‍ സഹിച്ചു. ദാരിദ്ര്യം നിമിത്തം പഠനം മുടങ്ങുന്ന അവസ്ഥവരെ എത്തി. എന്നിട്ടും കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ വിജയിച്ചുകയറിയ മന്നത്ത് പത്മനാഭന്‍ എന്നും പാവങ്ങളോടൊപ്പം നിലകൊണ്ടു. നായര്‍ സമുദായത്തിന് വളര്‍ച്ചയുടെ പടവുകള്‍ കാട്ടിയ മന്നം ഇതര സമുദായത്തില്‍ പെട്ടവരുടെ ഉന്നതിയും ആഗ്രഹിച്ച മനുഷ്യസ്‌നേഹിയാണ്.

നായര്‍ സമുദായത്തെ നശിപ്പിക്കുന്ന നലുകെട്ടുകള്‍ക്കെതിരെ  (താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്) അദ്ദേഹം മുന്നോട്ടുവന്നു. നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിതമായതോടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഇതര സഹോദര ഹൈന്ദവ സംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവര്‍ണ്ണര്‍ക്കായി ക്ഷേത്രനടകള്‍ തുറന്നു കൊടുക്കുന്നതിനും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനും ക്ഷേത്രപ്രവേശനം എന്ന കടമ്പ കടക്കാനും മന്നം എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന പ്രഖ്യാപനത്തിനു വളരെ മുന്‍പ്തന്നെ തന്റെ കുടുംബ ക്ഷേത്രമായ മാരണത്തുകാവ് അവര്‍ണര്‍ക്കായി തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹത്തെ പുളകചാര്‍ത്തണിയിച്ച സവര്‍ണ ജാഥ നയിക്കാന്‍ മഹാത്മാഗാന്ധി നിയോഗിച്ചത് മന്നത്തു പത്മനാഭനെ ആയിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹകമ്മിറ്റി അധ്യക്ഷനും അദ്ദേഹമായിരുന്നു.

അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക്  സാമൂഹ്യനീതി ഉറപ്പാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മഹാനുഭാവന്റെ സ്മരണകള്‍ കേരളജനതയുടെ മനസ്സില്‍ എന്നുമുണ്ടാകും. തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് ഉപേക്ഷിച്ചു വെറും പത്മനാഭനായി മാറിയ ഈ മനുഷ്യസ്‌നേഹി എന്നും ഹിന്ദുമത ഏകീകരണത്തിനായി പ്രവര്‍ത്തിച്ചു. ഹിന്ദുവിനെ നായരെന്നും ഈഴവനെന്നും, പറയനെന്നും, പുലയനെന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത് അപകടമാണെന്ന തിരിച്ചറിവ് മന്നത്താചാര്യനുണ്ടായിരുന്നു. 

അവര്‍ണര്‍ ജാതി വിവേചനങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ നായര്‍സമുദായം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് നാശോന്മുകമായി കൊണ്ടിരിക്കുന്ന കാഴ്ച അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ദ്വിമുഖ പോരാട്ടത്തിനാണ് പിന്നീട് മന്നം തുടക്കംകുറിച്ചത്. അവശത അനുഭവിക്കുന്ന അവര്‍ണരുടെ അവകാശ സംരക്ഷണത്തോടൊപ്പം നായര്‍ സമുദായ പരിഷ്‌കരണവും പ്രവര്‍ത്തന ലക്ഷ്യമായി. ഈ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ദൈവത്തിനു മുന്നില്‍ എല്ലാ വിഭാഗം ഹിന്ദുക്കളും അസമത്വം വെടിയണം എന്ന്‌ദ്ദേഹം ആഹ്വാനം ചെയ്തു. ആരും ആരെക്കാളും ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും എല്ലാവരും ദൈവസമക്ഷം സമന്മാരാണ് എന്നും ക്ഷേത്രങ്ങള്‍ ഒന്നും ദൈവത്തിനു വേണ്ടിയുള്ളതല്ലെന്നും അവ മനുഷ്യനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശ്രദ്ധേയമായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ക്ഷേത്രങ്ങള്‍ തന്നെ നശിക്കാന്‍ കാരണമാകുമെന്നതിനാലാല്‍ അവയെ ഉന്മൂലനം ചെയ്യാന്‍ അദ്ദേഹം സ്വസമുദായത്തെ ആഹ്വാനം ചെയ്തു.ഹിന്ദുമഹാമണ്ഡലം രൂപീകരണത്തിലൂടെ ഹൈന്ദവ ഏകീകരണത്തിനായുള്ള സന്ദേശം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   January- 03   ♛♛♛♛♛♛♛♛♛♛

ഫാദർ ഡാമിയൻ (ജന്മദിനം)

ഫാദർ ഡാമിയൻ അഥവാ മൊളോക്കയിലെ വിശുദ്ധ ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ,(ജനുവരി 3, 1840 – ഏപ്രിൽ 15, 1889), ‘കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസ സഭയിൽ അംഗമായിരുന്ന ഒരു ബെൽജിയൻ കത്തോലിക്കാ മിഷണറി ആയിരുന്നു. ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികളും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയിൽ, കുഷ്ഠരോഗം, എയ്ഡ്സ് തുടങ്ങി സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങൾ ബാധിച്ചവരുടെയും ഹവായിയൻ നിവാസികളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി കരുതപ്പെടുന്നു, ഫാദർ ഡാമിയൻ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഹവായി ദ്വീപിലെ മിക്ക ആളുകള്‍ക്കും കുഷ്‌ഠരോഗം പിടിപെട്ടു. രോഗം പടരാതിരിക്കുന്നതിനായി രോഗബാധിതരെ മൊളൊക്കായ്‌ ദ്വീപിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു. അവിടെ അവര്‍ ലോകത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടവരായി കഴിയേണ്ടി വന്നു. അവിടം വിട്ടുപോകുവാന്‍ ആര്‍ക്കും അനുവാദം ഇല്ലായിരുന്നു. ആശുപത്രിയോ ഡോക്‌ടര്‍മാരോ ഇല്ലാത്ത അവസ്‌ഥ. കുടിവെള്ളമോ കിടക്കുവാന്‍ വീടോ അവര്‍ക്കു ലഭിച്ചില്ല. അവരില്‍ പലരും രോഗത്താല്‍ നടക്കുവാന്‍ പോലും വയ്യാത്ത അവസ്‌ഥയിലായിരുന്നു. ആ സമയം ഹവായി ദ്വീപില്‍ മിഷനറി വേല ചെയ്‌തുകൊണ്ടിരുന്ന കത്തോലിക്കാ പുരോഹിതനായ ഫാദര്‍ ഡാമിയന്‍ ഈ രോഗികളുടെ മധ്യത്തിലേക്ക്‌ പോകുവാനും അവരെ സഹായിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ചു.

ഫാദര്‍ ഡാമിയന്‍ മോളൊക്കായ്‌ ദ്വീപിലെത്തി ആരോഗ്യമുള്ള കുഷ്‌ഠരോഗികളുടെ സഹായത്തോടെ കുടിവെള്ളമെത്തിക്കാന്‍ ഒരു നീര്‍ച്ചാലുണ്ടാക്കി. നല്ല വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചു. പത്തു വര്‍ഷത്തിനുള്ളില്‍ എല്ലാ കുഷ്‌ഠരോഗികള്‍ക്കും വീടുകളുണ്ടായി. അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ സേവനത്തില്‍ ആകൃഷ്‌ടരായി അനേകര്‍ മൊളക്കായ്‌ ദ്വീപിലെ കുഷ്‌ഠരോഗികളുടെ സഹായത്തിനെത്തി. അവിടെ ഒരു നല്ല ആശുപത്രി നിര്‍മ്മിച്ചു. ഒടുവില്‍ ഫാദര്‍ ഡാമിയനും കുഷ്‌ഠരോഗം ബാധിച്ചു. എന്നാല്‍ ശയ്യാവലംബിയാകുന്നതു വരെ അദ്ദേഹം തന്റെ സേവനം തുടര്‍ന്നു. 16 വര്‍ഷം കുഷ്‌ഠരോഗികളെ സ്‌നേഹിച്ചതിനു ശേഷം ഫാദര്‍ ഡാമിയന്‍ മൊളക്കായ്‌ ദ്വീപില്‍ വച്ച്‌ അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ആ ദ്വീപില്‍ തന്നെ സംസ്‌കരിച്ചു ഹവായിയൻ സംസ്ഥാനത്ത് എല്ലാ വർഷവും ഏപ്രിൽ 15നു ഫാദർ ഡാമിയൻ ദിനം ആചരിച്ചു വരുന്നു. കത്തോലിക്കാസഭ മെയ് 15നാണ് ഫാദർ ഡാമിയന്റെ തിരുനാൾ ആചരിക്കുന്നത്. 1995ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദർ ഡാമിയനെ 2009ൽ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേയ്ക്കുയർത്തി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൈക്കൾഷൂമാക്കര്‍ (ജന്മദിനം)

മൈക്കൾ ഷുമാക്കർ റെയിസിങ്ങ് ലോകത്തെ ഇതിഹാസം . ലോകത്ത് ഏതൊരു കായികതാരവും കൊതിക്കുന്ന ഒട്ടേറെ നേട്ടങ്ങളും റെക്കോർഡുകളുമാണ് റേസ് ട്രാക്കിലെ ഈ നിത്യഹരിത നായകൻ സ്വന്തമാക്കിയത്. ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഷുമാക്കർ ഏഴുതവണയാണ് ലോകകിരീടം കൈക്കലാക്കിയത്. (1994, 95,2000 മുതൽ 2004 വരെ) ഏറ്റവും കൂടുതൽ ഗ്രാൻപ്രി 91 വിജയങ്ങള്‍ നേടിയിട്ടുണ്ട്. കരിയറിൽ 1000 പോയിന്റെ തികയ്ക്കുന്ന ആദ്യ താരം. 155 തവണ മെഡല്‍ പൊസിഷനിലെത്തിയിട്ടുണ്ട്. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുണ്ട്(യോഗ്യതാ നിർണയത്തിലു ടെ നേടുന്ന ഒന്നാം സഥാനം). 77 തവണ ഫാസ്റസ്റ് ലാപ്പ് ടൈം കുറിച്ചയാളെന്ന ബഹുമതിയും ഷൂമിക്കു സ്വന്തം. ഫെറാറി ടീമിനുവേണ്ടി 181 തവണ മത്സരിച്ചു തുടങ്ങിയവ അവയിൽ ചിലതു മാത്രം.

1969 ജനുവരി മൂന്നിനാണ് മൈക്കൾ ഷുമാക്കറിന്റെ ജനനം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഹ്യൂര്‍ത്തിലാണ് ഷുമാക്കർ ജനിച്ചതെങ്കിലും വളര്‍ന്നത് ജര്‍മനിയിലെ കെര്‍പ്പനിലാണ്. 1991 ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷുമാക്കർ തുടക്കം കുറിച്ചത്. ഇതിഹാസപര്യായമായിരുന്ന അയര്‍ട്ടന്‍ സെന്നെ മരിച്ച വര്‍ഷമായ 1994 ലാണ് ഷുമാക്കർ ആദ്യമായി ചാമ്പ്യന്‍ പട്ടം നേടുന്നത്. 1994 ലും 1995 ലും ബെന്നട്ടണില്‍ ഫോര്‍മുല വണ്‍ കിരീടം നേടി. പിന്നീട് 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെറാറിയില്‍ ലോകചാമ്പ്യനായി. 1995 ഓഗസ്റ്റിൽ മൈക്കൾ കൊറിന്നാ ബെറ്റ്ചിനെ വിവാഹം കഴിച്ചു. 2007ല്‍ വിരമിച്ച ശേഷം ഫെറാറിയില്‍ ഉപദേഷ്ടാവായി തുടര്‍ന്നു. 2009 ല്‍ ബ്രസീല്‍ താരം ഫെലിപ് മാസയ്ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്ന് പകരക്കാരനായി തിരിച്ചെത്തി. 2010 ല്‍ മെഴ്സിഡസുമായി മൂന്നുവര്‍ഷത്തെ കരാറില്‍ വീണ്ടും ട്രാക്കിലെത്തിയെങ്കിലും വിജയം കണ്ടില്ല. 2006 ല്‍ ചൈനീസ് ഗ്രാന്‍പ്രിയിലാണ് ഷുമാക്കർ ഏറ്റവുമൊടുവില്‍ വിജയിച്ചത്. മൈക്കളിന്റെ ഇളയ സഹോദരൻ റാൽഫ് ഷൂമാക്കർ 2007 വരെ ഫോർമുല വൺ ഡ്രൈവറായിരുന്നു.

2013 ഡിസംബര്‍ 29 നാണ് ഷൂമാക്കറുടെ ജീവിതത്തെ കരിനിഴലിലാക്കിയ ആ അപകടം സംഭവിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‌റെ ഭാഗമായാണ് ഷൂമാക്കറും മകനും സുഹൃത്തുകള്‍ക്കൊപ്പം ഫ്രാന്‍സിലെ ആല്‍പ്‌സ് മേഖലയിലെത്തിയത്. സ്‌കീയിങിനിടെ ഷൂമാക്കര്‍ പാറക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചത് 116 കോടി ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയില്‍ ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഷൂമാക്കാര്‍ അബോധാവസ്ഥയിലാണ് വീട്ടിലേക്ക് മടങ്ങിയത്.

ഏകദേശം 96 ലക്ഷം ഇന്ത്യന്‍ രൂപയാണത്രെ മൈക്കല്‍ ഷുമാക്കറുടെ പരിചരണത്തിന് വേണ്ടി ആഴ്ചയില്‍ ചെലവഴിക്കുന്നത്. മൈക്കല്‍ ഷുമാക്കറുടെ ജനീവയിലെ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ മെഡിക്കല്‍ സ്യൂട്ടില്‍ വെച്ച് പതിനഞ്ച് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് അദ്ദേഹത്തിന് ഇപ്പോള്‍ ചികിത്സ നല്‍കി വരുന്നത്. വളരെ രഹസ്യ സ്വഭാവത്തോടുകൂടിയതാണ് മൈക്കല്‍ ഷുമാക്കറിന് നല്‍കുന്ന ചികിത്സകള്‍. ഏതാണ്ട് മുഴുവന്‍ സമയവും ഭാര്യയും മക്കളും അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രത്യേക മുറിയിലാണ് ഷൂമാക്കര്‍. ദ്രാവകരൂപത്തിലുള്ള ഭക്ഷണവും മരുന്നുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഷൂമാക്കര്‍ പഴയരീതിയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജീന്‍ ടോഡ് പറയുന്നു.

വേഗതയെ അത്രയധികം സ്‌നേഹിച്ചയാളായിരുന്നു ഷൂമാക്കര്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക കാരണമായതും. പ്രതികൂല കാലാവസ്ഥയിലും അതിവേഗത്തില്‍ മഞ്ഞിലൂടെ സ്‌കീയിങ് നടത്താന്‍ ഷൂമാക്കര്‍ ആഗ്രഹിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍ മഞ്ഞില്‍ ഒളിച്ചിരുന്ന പാറയില്‍ത്തട്ടി വീണ ഷൂമാക്കറിന്റെ തലയില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. എന്നെങ്കിലും ഒരുദിനം ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 04   ♛♛♛♛♛♛♛♛♛♛

എർവിൻ ഷ്രോഡിങർ (ചരമദിനം)

ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയാണ്‌ നോബൽ സമ്മാന ജേതാവു കൂടിയായ എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ. (ജനനം 1887 ഓഗസ്റ്റ് 12 മരണം 1961 ജനുവരി 4 ) ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി(Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.പ്രസ്തുത സമവാക്യം ഭൗതികശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചലനം സൃഷ്ടിച്ചു വിയന്നാ സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം.നാലു വർഷത്തെ പഠനത്തിനു ശേഷം ഭൗതികശാസ്ത്രത്തിൽ ഡോ.ഫിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈർപ്പമുള്ള കുചാലകങ്ങളുടെ പ്രതലത്തിലൂടെയുള്ള വൈദ്യുതപ്രവാഹത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്ത് ശ്രദ്ധ നേടി. ഓസ്ട്രിയ-ഹംഗറി യുദ്ധകാലത്ത് സൈനികസേവനം നടത്താൻ നിർബന്ധിതനായ അദ്ദേഹം സർവകലാശാലാപഠനമുപേക്ഷിച്ച് യുദ്ധരംഗത്തേയ്ക്കു പോയി.ഒരു വർഷത്തെ പരിശീലനത്തിനു ശേഷം സൈനികഓഫീസറായി .

1911-ൽ എർവിൻ സർവകലാശാലയിൽ തിരിച്ചെത്തി.ഫ്രാൻസ് സെറാഫിൻ എക്സറുടെ കീഴിൽ ഗവേഷണം ആരംഭിച്ചു. അന്തരീക്ഷ വൈദ്യുതി(atmospheric electricity)യായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖല. പ്രകൃതിതത്ത റേഡിയോ ആക്ടിവിറ്റി മൂലമുണ്ടാകുന്ന വായുവിന്റെഅയോണീകരണവും അത് അന്തരീക്ഷകണങ്ങളുടെ ചാലകതയിൽ വരുത്തുന്ന വ്യതിയാനങ്ങളും അദ്ദേഹം പഠനവിഷയമാക്കി. എക്സ്-റേകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിന്‌ 1914-ൽ വിയന്ന സർവകലാശാല എർവിന്‌ ഡോക്ടറേറ്റ് നൽകി ആദരിച്ചു. അക്കാലത്ത് വിയന്നയിൽ നടന്ന ഒരു ശാസ്ത്രകോൺഗ്രസ്സിൽ വച്ച് ആൽബർട്ട് ഐൻസ്റ്റീനെ പരിചയപ്പെട്ടത് തന്റെ ഗവേഷണമേഖല ക്വാണ്ടം ഭൗതികത്തിലേയ്ക്ക് വ്യാപിപ്പിക്കുവാൻ അദ്ദേഹത്തിന്‌ പ്രചോദനമേകി. 1914-ൽ ഓസ്ട്രിയൻ ഭരണാധികഅരി ഫെർഡിനാന്റ് വധിയ്ക്കപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.അതോടെ എര്‌വിൻ വീണ്ടും യുദ്ധരംഗത്തേയ്ക്കു പോകാൻ നിർബന്ധിതനായി.ഇറ്റലി-ഓസ്ട്രിയ യുദ്ധം രൂക്ഷമായതോടെ അദ്ദേഹം പൂർണമായും യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി. 1917-ൽ അദ്ദേഹം പട്ടാളക്കാർക്ക് ക്ലാസെടുക്കാൻ നിയമിതനായി. യുദ്ധാനന്തരം ഓസ്ട്രിയയിലെയും ഹംഗറിയിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി. റൂഡോൾഫ് ഷ്രോഡിങറുടെ ബിസിനസ് തകർന്നു. ജർമ്മനിയുടെ ജൂതവിരോധം രൂക്ഷമായതോടെ രാഷ്ട്രീയരംഗത്തും അസന്തുലിതാവസ്ഥ രൂക്ഷമായി. പട്ടിണികൊണ്ടുവലഞ്ഞ എർവിൻ നിത്യവൃത്തിയ്ക്കു വേണ്ടി തന്റെ പരീക്ഷണ സാമഗ്രികളും പുസ്തകങ്ങളും വിറ്റു. 1961-ൽ റൂഡോൾഫ് ഷ്രോഡിങർ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുഹമ്മദ് അലി ജൗഹർ (ചരമദിനം)

മൗലാനാ മുഹമ്മദ് അലി ജൗഹർ (ജനനം:1878 മരണം:1931 ജനുവരി 4)ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് എന്നീനിലകളിൽ പ്രശസ്തൻ. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു മുഹമ്മദ് അലി ജൗഹർ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെനായകരിൽ ഒരാളായിരുന്നു മൗലാനാ മുഹമ്മദ് അലി.

ഇന്ത്യൻ സ്വാതന്ത്ര്യ സാക്ഷാത്കാരത്തിന് കൈയ്യൊപ്പ് സമ്മാനിച്ച പ്രമുഖ നേതാവായിരുന്നു അദ്ദേഹം. റാംപൂർ എന്ന മുസ്ലിം നാട്ടുരാജ്യത്ത് ഇസ്ലാമിക റിപ്പബ്ലികിന്റെ ഒന്നാം ഖലിഫ്(റ)ന്റെ വംശ പരംബരയിൽപ്പെട്ട ഒരു കുലീന തറവാട്ടിൽ 1878 ഡിസംബറിൽ അദ്ദേഹം ജനിച്ചു.  1930-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒന്നാം വട്ടമേശാ സമ്മേളനം ചേരുവാനായി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യയിലെ നേതാക്കളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചു. കൂട്ടത്തില്‍ മൗലാനാ മുഹമ്മദലിയുമുണ്ടായിരുന്നു. രോഗം മൂലം അങ്ങേയറ്റം അവശനായിരുന്ന അദ്ദേഹത്തെ സ്ട്രെച്ചറില്‍ കിടത്തിയാണ് കൊണ്ടുപോയത്. എന്നിട്ടും ഉജ്ജ്വലമായൊരു പ്രസംഗം അദ്ദേഹം നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു :   "ഒന്നുകില്‍ നിങ്ങള്‍ എനിക്ക് സ്വാതന്ത്ര്യം തരുക, അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ആറടി മണ്ണ് പതിച്ചു തരുക. അസ്വതന്ത്രനായിക്കൊണ്ട് ഒരിക്കലും നാട്ടിലേക്ക് ഞാന്‍ തിരിച്ചു പോവുകയില്ല."

അദ്ദേഹം ആവശ്യപ്പെട്ട സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയില്ല. എങ്കിലും അടിമ രാജ്യത്ത് തന്‍റെ മയ്യിത്ത് പോലും അടക്കപ്പെടരുത് എന്നാഗ്രഹിച്ച ആ പോരാളിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത ഉടയതമ്പുരാന്‍ കേട്ടു. 1931 ജനുവരി 4 ന് ലണ്ടനില്‍ വെച്ച് മൗലാനാ മുഹമ്മദലി ലോകത്തോട് വിട പറഞ്ഞു. ഫലസ്തീനിലെ ചിഫ് മുഫ്തി അമീനുല്‍ ഹുസൈനിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്‍റെ മൃതദേഹം ബൈത്തുല്‍ മുഖദ്ദസിലേക്ക് കൊണ്ടുപോവുകയും മസ്ജിദുല്‍ അഖ്സക്കടുത്ത് ഖബറടക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല മൗലാനാ മുഹമ്മദലി. മറിച്ച്, ധീരനായ പത്ര പ്രവര്‍ത്തകനും നല്ലൊരു കവിയുമായിരുന്നദ്ദേഹം. ഇസ് ലാമിക അദ്ധ്യാപനങ്ങളുടെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. മുസ് ലിം യുവജനങ്ങള്‍ക്ക് എന്നും ഒരു മാതൃക തന്നെയാണത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   January- 05   ♛♛♛♛♛♛♛♛♛♛

ആമി ജോണ്‍സന്‍ (ചരമദിനം)

ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച വനിതയായ ആമി ജോണ്‍സന്‍ എന്ന ബ്രീട്ടീഷുകാരി അന്തരിച്ചിട്ട് ഇന്ന് എഴുപത്തിയെട്ട് വർഷം തികയുന്നു. 1903 ജൂലൈ ഒന്നാം തീയതി ജോണ്‍ വില്ല്യമിന്റെയും ആമി ജോണ്‍സന്റെയും മകളായി കിങ്ങ്സ്ടനില്‍ ജനനം. കിങ്ങ്സ്ടന്‍ ഹൈ സ്കൂളിലെ പഠനത്തിന് ശേഷം ഷെഫീല്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബീ എ എകൊനോമിക്സ്‌ ബിരുദം നേടി.

ക്യാപ്ടന്‍ വലന്റിന്‍ ബേക്കര്‍ എന്നാ പൈലറ്റിന്റെ കീഴില്‍ 1929 അവര്‍ ഗ്രൌണ്ട് എന്ജിനീയെഴ്സ് ലൈസന്‍സ് നേടി. അച്ഛന്റെ ശക്തമായ പിന്തുണയോടെ സ്വന്തമായി ഒരു വിമാനം വാങ്ങിയ അവര്‍ 1930 ല്‍ ബ്രിട്ടനില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് ഒറ്റയ്ക്ക് വിമാനം പരത്തി ലോകപ്രശസ്തയായി. 1930 മെയ്‌ 24 ലിന് 18000 കിലോമീറ്റര്‍ വിമാനം പറത്തി അവര്‍ ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ എന്ന സ്ഥലത്ത് ലാന്‍ഡ്‌ ചെയ്തു. അങ്ങിനെ ഒറ്റയ്ക്ക് വിമാനം പറത്തുന്ന ആദ്യ വനിത എന്നാ ബഹുമതിക്കര്‍ഹയായി.

ലണ്ടന്‍ സയന്‍സ് മ്യൂസിയത്തില്‍ ഇപ്പോഴും അവര്‍ പറത്തിയ വിമാനം സൂക്ഷിച്ചിരിക്കുന്നു. അവരുടെ ഈ നേട്ടത്തിന് ബ്രടീഷ് ഹാര്‍മണ്‍ ട്രോഫിക്ക് അര്‍ഹയായ അവരെ ഓസ്ട്രേലിയ ഗവന്മേന്റ്റ്‌ നമ്പര്‍ വണ്‍ സിവില്‍ പൈലറ്റ്‌ ബഹുമതി നല്‍കി ആദരിച്ചു.

1932 ല്‍ പ്രശസ്ത ജിം മോലിസണ്‍ എന്ന പ്രശസ്ത സ്കോട്ടിഷ് പൈലട്ടിനെ വിവാഹം കഴിച്ചു.കേവലം എട്ടു മണിക്കൂര്‍ ഒന്നിച്ചുള്ള വിമാനം നിയന്ത്രിച്ചതിനെ തുടര്‍ന്നാണ് ജിം അവരെ വിവാഹത്തിനു ക്ഷണിച്ചത്. അതിനു ശേഷം അവര്‍ ഒന്നിച്ചു വിമാനം പറത്തലില്‍ അതുവരെ ഉണ്ടായിരുന്ന പല റിക്കൊര്‍ഡുകളും ഭേദിച്ചു.

1940 ല്‍ രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ആമി 1941 ജനുവരി 5 ന് താന്‍ പറപ്പിച്ചിരുന്ന വിമാനം ഓക്സ്ഫോഡിനടുത്ത് , മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു തടാകത്തില്‍ തകര്‍ന്നു വീണു മരിക്കുകയാണുണ്ടായത്. തടാകത്തില്‍ നിന്നും അവരുടെ ബോഡി പോലും കണ്ടെത്താന്‍ രക്ഷാ പ്രവർത്തകര്‍ക്കായില്ല .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ....





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

യുസേബിയോ (ചരമദിനം)

പോർച്ചുഗൽ ഫുട്ബോൾ താരമായിരുന്നു യുസേബിയോ. 1966 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു.'ബ്ലാക്ക് പാന്തർ' (കരിമ്പുലി ) എന്നറിയപ്പെട്ടിരുന്നു.

1942 ജനവരി 25-ന് പോർച്ചുഗൽ അധീനതയിലായിരുന്ന മൊസാംബിക്കിലെ മഫലാലയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ചു. 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ അദ്ദേഹം 745 ഗോളുകൾ അടിച്ചുകൂട്ടി. ലിസ്‌ബണിലെ ബെനഫിക ഫുട്‌ബോൾ ക്ലബിനു വേണ്ടിയായിരുന്നു ക്ലബ്‌ ഫുട്‌ബോളിൽ കളിച്ചത്‌. 1962-ൽ ബെൻഫിക്കയ്ക്ക് യുറോപ്യൻ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാരം ക്ലബ്ബിനുവേണ്ടി 745 കളികളിൽ നിന്നായി 733 ഗോളുകളും നേടി.1965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ് നേടി. 1966 ലോകകപ്പിൽ പോർച്ചുഗൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ യുസേബിയോ ഒമ്പതുഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായി. 15 വർഷം നീണ്ട കരിയറിൽ സ്വന്തം ക്ലബ്ബ് ബെൻഫിക്കയ്ക്ക് 10 ലീഗ് കിരീടങ്ങളും അഞ്ച് പോർച്ചുഗീസ് കപ്പുകളും നേടിക്കൊടുത്ത അദ്ദേഹം 1964 മുതൽ 1973 വരെ പോർച്ചുഗൽ ഫസ്റ്റ് ഡിവിഷനിലെ ടോപ് സ്‌കോററുമായിരുന്നു.ഹൃദയാഘതത്തെ തുടർന്ന് 2014 ജനുവരി 5ന് അദ്ദേഹം മരണപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 06   ♛♛♛♛♛♛♛♛♛♛

ലൂയിസ് ബ്രെയിൽ (ചരമദിനം)

അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയിൽ. (ജനനം 1809 ജനുവരി 4 മരണം 1852 ജനുവരി 6) ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു മൂന്നുവയസ്സായ ലൂയി ഒരു ദിവസം തുകലുൽപ്പന്നങ്ങൾ തയ്ക്കുന്ന വലിയ സൂചി കൊണ്ട് കളിക്കവേ അബദ്ധവശാൽ അത് ഒരു കണ്ണ് തുളച്ചു കയറി. ഏറ്റവും വിദഗ്ദ്ധമായ ചികിൽസ ലഭിച്ചിട്ടും ആ ണ്ണ് രക്ഷിക്കാനായില്ല. തന്നെയുമല്ല ഏതാനം ആഴ്ചകൾക്കുള്ളിൽ മറ്റെ കണ്ണിനും കൂടി അണുബാധയുണ്ടായി. ചികിൽസ തുടർന്നു കൊണ്ടീരുന്നെങ്കിലും അഞ്ചാം വയസ്സിൽ ലൂയി പൂർണ്ണ അന്ധത ബാധിതനായി കഴിഞ്ഞിരുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ പരിപാലനവും പ്രോൽസാഹനവും കൊണ്ട് ശാരീരിക വെല്ലുവിളിയുമായി ബാല്യത്തിൽ തന്നെ പൊരുതപ്പെടുകയും അതിജീവിക്കാൻ കരുത്താർജ്ജ്ജിക്കുകയുമായിരുന്നു ലൂയി.

പഠിക്കാൻ സമർഥനും അധ്വാനശീലനുമായിരുന്ന ലൂയി ലോകത്തിലെ തന്നെ ആദ്യത്തെ അന്ധവിദ്യാലയത്തിൽ ചേർന്നു . അന്ധത അനുഭവിച്ചിട്ടില്ലാത്ത വലന്റെയിൻ ഹാഉയി രൂപം നൽകിയ ഹാഉയി സമ്പ്രദായമായിരുന്നു അന്നത്തെ അന്ധവിദ്യാർഥികൾ പിന്തുടർന്നിരുന്നത്. കാർഡ്ബോഡ് സമാനമായ കട്ടി കടലാസ്സിൽ അക്ഷരത്തിന്റെ മുദ്രകൾ പതിപ്പിച്ചു കൈകൾ കൊണ്ട് തപ്പി വായിച്ചെടുക്കുന്ന രീതിയായിരുന്നു ഇത്. ഭീമമായ ഉല്പാദനചെലവും, ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങൾ രേഖപ്പെടുന്നു എന്നതുമെല്ലാം ഈ രീതിയുടെ ന്യൂനതകളായിരുന്നു. "ആശയ വിനിമയത്തിനു തുറന്നു കിട്ടുന്ന പാതയായിരിക്കും വിജ്ഞാനത്തിനു തുറന്നു കിട്ടുന്ന പാത. അപഹസിക്കപ്പെടാനും സഹതാപം മാത്രം ഏറ്റുവാങ്ങി കഴിയാനുമല്ല ഞങ്ങളുടെ വിധിയെങ്കിൽ ആശയ വിനിമയം ഫലവത്തായ രീതിയിൽ ഞങ്ങൾക്ക് സാധ്യമാകണം" എന്നു ലൂയിസ് ഒരിക്കൽ എഴുതുകയുണ്ടായി. ആ തത്ത്വം പ്രാവർത്തികമാക്കല്ലായിരുന്നു ലൂയിസിന്റെ ജീവിതം. ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങൾ എഴുതി കൈമാറാനും ഇരുട്ടത്ത് തന്നെ വിരൽ സ്പർശം കൊണ്ട് അത് വായിക്കാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിനുണ്ടായിരുന്നു. ഇത് കുറേകൂടി ലഘൂകരിച്ച് പരഷ്ക്കരിക്കാവുന്നതാണെന്നു ലൂയിക്ക് ബോധ്യപ്പെട്ടു. അവിശ്രാന്ത അധ്വാനമയിരുന്നു പിന്നീടങ്ങോട്ട്. കേവലം പതിനഞ്ചു വയസ്സുമാത്രമായിരുന്നു. ലിപി വികസിപ്പിച്ചെടുത്ത ഉപജഞാതാവിന്റെ പ്രായം. . ബാല്യത്തിൽ തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത് പോലെയുള്ള തുകൽതുന്നുന്ന വലിയ സൂചി തന്നെയാണ് പുതിയ ലിപി എഴുതാനുപയോഗിക്കുന്ന തൂലിക. അധികം താമസിയാതെ തന്നെ തന്റെ ഇഷ്ടകലയായ സംഗീതം രേഖപ്പെടുത്താനുള്ള സംവിധാനവും കൂടി പുതിയ ലിപിസമ്പ്രദായത്തിലൂടെ ലൂയി വികസിപ്പിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പി. സി .സർക്കാർ (ചരമദിനം)

ജാലവിദ്യയുടെ മായിക ലോകത്ത്‌ തന്റെതായ സ്ഥാനമുറപ്പിച്ച ഭാരതീയനായ മാജിഷ്യനായിരുന്നു P.Cസർക്കാർ.(3 ഫെബ്രുവരി 1913- 6 ജനുവരി 1971) 1956-ൽ ഏപ്രിൽ ഒരു മാജിക് പരിപാടി BBC സംപ്രേക്ഷണം ചെയ്തു.അതിൽ മാജിഷ്യന്റെ സഹായിയായ യുവതിയെ ഹിപ്നോട്ടിക് നിദ്രയിൽ കിടത്തി വാളുപയോഗിച്ചു രണ്ടായി മുറിച്ചു എന്നിട്ടു ചില മന്ത്രമുരുവിട്ട ശേഷം എഴുന്നേൽക്കാൻ പറഞ്ഞു എന്നാൽ യുവതി അനങ്ങിയില്ല. ആ സമയം സ്റ്റുഡിയോയിലെ ചാനലവതാരകൻ പ്രത്യക്ഷപ്പെട്ടു അന്നത്തെ സംപ്രേക്ഷണം അവസാനിച്ചതായി അറിയിച്ചു.പരിപാടി തത്ക്കാലം വിരാമം അതോടെ ലണ്ടനിലെ പലയിടത്തു നിന്നും പ്രേക്ഷകർ സ്റ്റുഡിയോ വിലോക്ക് വിളിക്കുവാൻ തുടങ്ങി. മാന്ത്രികൻ രണ്ടാക്കിയ യുവതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ തിരക്ക് കാരണം നഗരത്തിലെ ടെലഫോൺ സംവിധാനം തകരാറിലായി.യുവതിയ്ക്ക് കുഴപ്പമൊന്നുമില്ലന്ന് പരിപാടി അവസാനിച്ചതിനാലാണ് ടി വി പരിപാടി മാറിയതെന്നും അധികൃതർ മറുപടി പറഞ്ഞു മടുത്തു. പിറ്റേന്ന് പത്രങ്ങളിൽ ആ യുവതി ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന ചിത്രം കണ്ടപ്പോഴാണ് ആളുകളുടെ ഫോൺ വിളി അവസാനിപ്പിച്ചത്. ലോക പ്രശസ്ഥനായ സർക്കാറിന്റെ പരസ്യങ്ങളിലെ ചിലത് മാത്രമായിരുന്നു ഇത്. ശരിക്കും പറഞ്ഞാൽ പിറ്റേന്ന് നടക്കാനിരിക്കുന്ന മാജിക്ക് ഷോയുടെ പരസ്യ പ്രചരണത്തിന് വേണ്ടിയുള്ള ഒരു സാമ്പിൾ വെടിക്കെട്ട്.

1913-ൽ കൽക്കത്തയിലാണ് അദ്ദഹം ജനിക്കുന്നത്. പാരമ്പര്യമായി മാജിഷ്യന്മാരുടെ കുടുംബത്തിലായിരുന്നു ജനനം മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന്റെ ആസ്ഥാനസദസ്സില്‍ ജാലവിദ്യ കാണിച്ച തലമുറയിലെ ഏഴാമത്തെ കണ്ണിയാണ് സര്‍ക്കാര്‍.കൽകത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുധം നേടിയ ശേഷമാണു പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ചിക്കാഗോയിൽ നടന്ന ലോകപ്രശസ്ഥ മാജിഷ്യന്മാരുടെ സമ്മേളനത്തിൽ തകർപ്പൻ ജാലവിദ്യയിലൂടെ അദ്ദഹം ബഹുമാനം പിടിച്ചു പറ്റി. കാറ് വേദിയിൽ നിന്നും അപ്രത്യക്ഷമാക്കുക, അന്തരീക്ഷത്തിൽ വലയെറിഞ്ഞ് പക്ഷികളെ പിടിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഇനങ്ങളായിരുന്നു. കറുത്ത തൊപ്പിയും കോട്ടു മെക്കെ ധരിച്ചു വിദേശ കലാകാരൻമാർ പിന്തുടർന്നു വന്ന വേഷവിധാനങ്ങളെക്കാൾ ഭാരതീയ ശൈലിയില് കസവ് തലപ്പാവും തിളങ്ങുന്നവസ്ത്രങ്ങളണിഞ്ഞു സദസ്സിനു അക്ഷരാർത്ഥത്തിൽ അദ്ദേഹം കൈയ്യിലെടുക്കുകയായിരുന്നു.കൂട്ടത്തിൽ പരമ്പരാഗത ഇന്ത്യൻ ഐറ്റങ്ങളും കൂടെ ചേർത്ത് പ്രദർശിപ്പിച്ച സാർക്കാറിനെ ഓസ്ട്രേലിയ, ന്യൂസിലന്റ് അടക്കമുള്ള രാജ്യങ്ങളിലെ പത്രങ്ങൾ വിശേഷിപ്പിച്ചത് ലോകത്തിലെ ഒന്നാം നമ്പർ മാജിഷ്യൻ എന്നായിരുന്നു. ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1964-ൽ മഹാനായ ആ കലാകാരന് ഭാരതം പത്മശ്രീ നൽകി ആദരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   January- 07   ♛♛♛♛♛♛♛♛♛♛

ഹിരോഹിതോ  (ചരമദിനം)

ഹിരോഹിതോ ജപ്പാന്റെ 124-ം ചക്രവർത്തിയായിരുന്നു ഹിരോഹിതോ.(ഏപ്രിൽ 29, 1901 – ജനുവരി 7, 1989) പിതാവായ താഷോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1926 ,ഡിസംബർ 25 നു ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്തു.സഡാകോ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. മിചിനോമിയ ഹിരോഹിതോ എന്ന ഹിരോഹിത രാജകുമാരനാണ് ജപ്പാനില്‍ ഏറ്റവും കാലം ഭരിച്ച ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ ഭരണകാലത്തെ ‘തിളങ്ങുന്ന സമാധാനം അല്ലെങ്കില്‍ ജ്ഞാനദീപ്തമായ യോജിപ്പ് (ഷോവ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മെയ്ജി പുനസ്ഥാപനത്തിന്റെ കാലത്താണ് ഹിരോഹിതോ ജനിക്കുന്നത്. ഷോഗണ്‍ എന്ന പട്ടാളഭരണത്തില്‍ നിന്നും ചക്രവര്‍ത്തിയിലേക്ക് അധികാരം തിരിച്ചുവന്നു എന്ന് സൈദ്ധാന്തികമായ ഇതിനെ വിശേഷിപ്പിക്കാം. നാടുവാഴിത്തത്തില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മോചനം നേടിയ ലോകശക്തികളുടെ മുന്‍നിരയിലേക്ക് ജപ്പാന്‍ കടന്നുവന്ന കാലം കൂടിയായിരുന്നു അത്. ജാപ്പനീസ് ഭരണഘടന പ്രകാരം രാജാവിനായിരുന്നു പരമാധികാരമെങ്കിലും പ്രായോഗികമായി അദ്ദേഹത്തിന്റെ മന്ത്രിമാരും ഉപദേശകരും ആവിഷ്‌കരിച്ച നയങ്ങള്‍ അംഗീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് ജപ്പാൻ ആചാരമനുസരിച്ച്മരണശേഷം ഷോവാ ചക്രവർത്തിയെന്നാണ് ഹിരോഹിതോയെ വിശേഷിപ്പിച്ചുവരുന്നത്. ഹിരോഹിതോയുടെ ഭരണത്തിന്റെ തുടക്കകാലത്ത് ജപ്പാൻ ലോകത്തിലെ ഒൻപതാമത്തെ സാമ്പത്തിക ശക്തിയും ലോകത്തിലെ മൂന്നാമത്തെ നാവികശക്തിയും ആയിരുന്നു.ലീഗ് ഓഫ് നേഷൻസിലെ നാലു സ്ഥിരാംഗങ്ങളിൽ ഒന്നുമായിരുന്നു ജപ്പാൻ. സൈനികശക്തിയുടെ വ്യാപനവും,സാമ്രാജ്യത്വത്തിന്റെ വളർച്ചയും ലക്ഷ്യമാക്കി നീങ്ങിയിരുന്ന അക്കാലത്തെ ജപ്പാന്റെ ഭരണത്തലവൻ കൂടിയായിരുന്നു ഹിരോഹിതോ.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു.എന്നാൽ യുദ്ധകാലത്തെ കുറ്റങ്ങൾക്ക് ഹിരോഹിതോയ്ക്ക് വിചാരണ നേരിടേണ്ടിവന്നില്ല.ആധുനിക ജപ്പാന്റെ രാഷ്ട്രപ്രതീകമായി മാറിയ ഹിരോഹിതോയുടെ അവസാനകാലങ്ങളിൽ തന്നെ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നു.ഹിരോഹിതോയുടെ അനന്തരാവകാശിയായി കീഴ്വഴക്കം അനുസരിച്ച് പുത്രനായ അകിഹിതോ നിർദ്ദേശിക്കപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നിക്കോള ടെസ്ല (ചരമദിനം)

ബഹുഭാഷാ പണ്ഡിതൻ , ആൾട്ടർനേറ്റിംഗ് കറന്റിനെ ലോകത്തിന്റെ ചാലക ശക്തിയാക്കിയ ദീര്ഘദര്ശി . ആധുനിക ലോകത്തിന്റെ കായിക പ്രയത്നം ചുമലിൽ വഹിക്കുന്ന A C മോട്ടോറിന്റെ ഉപജ്ഞാതാവ് . വയർലെസ് വാർത്താവിനിമയത്തിന്റെ പതാകാവാഹകൻ .അസംഖ്യം പേറ്റന്റുകളുടെ ഉടമ . ഇതെല്ലാമായിരുന്നു നിക്കോള ടെസ്ല എന്ന വ്യക്തി(10 ജൂലൈ1856 – 7 ജനുവരി 1943)ചരിത്രത്തിന് മുമ്പേ നടന്ന ശാസ്ത്രജ്ഞനായിരുന്നു നിക്കോള ടെസ്ല. 1856 ജൂലായ് 9ന് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ സ്മിൽജാനിൽ ജനിച്ച ടെസ്ല വൈദ്യുതീകരണത്തിന്റെ ചരിത്രത്തിൽ മാനവരാശിയെ ശരിയായ പാതയിലേക്ക് കൈപിടിച്ചുനടത്തിയ ദീർഘദർശിയാണ്. വൈദ്യുതീകരണത്തിനുപയോഗിക്കുന്ന ചലിക്കുന്ന കാന്തികമേഖല എന്ന സിദ്ധാന്തം അവതരിപ്പിച്ച ടെസ്ല ഓസ്ട്രിയയിലെ ഗ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. കഠിനാധ്വാനം മുഖമുദ്രയാക്കിയ ടെസ്ലയ്ക്ക് പക്ഷേ മൂന്നാം വർഷത്തിൽ സ്കോളർഷിപ്പ് നഷ്ടമായി. ചൂതാട്ടം ഹരമായ ടെസ്ലയുടെ ജീവിതത്തിൽ എന്നും നഷ്ടബോധമായി മാറിയ അനുഭവമായിരുന്നു കലാലയജീവിതം. പിതാവിന്റെ ശകാരങ്ങളിൽനിന്ന് രക്ഷപ്പെടാൻ സ്ലോവാനിയയിലേക്ക് പോയ ടെസ്ല ചെറിയ തൊഴിലുകളിലേർപ്പെട്ടു. 1881-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ടെസലയ്ക്ക് അവിടത്തെ ടെലഫോൺ എക്സ്ചേഞ്ചിൽ തൊഴിൽ ലഭിച്ചു. അവിടെവച്ചാണ് വൈദ്യുതീകരണത്തിൽ നിർണായകമായി മാറിയ ഇൻഡക്ഷൻ മോട്ടോർ അദ്ദേഹം നിർമിക്കുന്നത്. 1882-ൽ കോണ്ടിനെന്റൽ എഡിസൺ കമ്പനിയിൽ ജോലി ലഭിച്ച ടെസ്ല ഫ്രാൻസിലെയും ജർമനിയിലെയും വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി യാത്ര ചെയ്തു. 1884-ൽ കമ്പനിയുടെ നിർദേശാർഥം ന്യൂയോർക്കിലെ സഹോദരസ്ഥാപനമായ എഡിസൺ മെഷീൻ വർക്സിൽ ചേർന്നു. നാലു സെന്റുമായി അമേരിക്കയിലെത്തിയ നിക്കോള ടെസ്ലയുടെ തലവിധി മാറ്റിയെഴുതപ്പെടുകയായിരുന്നു. വെറും ആറുമാസം മാത്രം എഡിസൺ കമ്പനിയിൽ ജോലി ചെയ്ത ടെസ്ല അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ജോലി രാജിവെയ്ക്കുകയായിരുന്നു. നേർധാരാ വൈദ്യുതിയിൽ (Direct current) വിശ്വസിച്ചിരുന്ന തോമസ് ആൽവാ എഡിസൺ ന്യൂയോർക്കിലെ മാൻഹാട്ടൺ പ്രദേശം വൈദ്യുതീകരിച്ചിരുന്നു. എന്നാൽ പ്രത്യനുധാര അഥവാ ഓൾട്ടർനേറ്റിങ് കറന്റ് എന്ന പ്രതിഭാസമാണ് ഭാവിയിലെ വൈദ്യുതി എന്ന് വിശ്വസിച്ചിരുന്ന ടെസ്ല തന്റെ ആശയത്തോട് നീതി പുലർത്താനായി 1888 മേയിൽ ജോർജ് വെസ്റ്റിങ് ഹൗസ് എന്ന അമേരിക്കൻ വ്യവസായിക്ക് പേറ്റന്റുകൾ നൽകി. ഒരു വശത്ത് മഹാമേരുവായി എഡിസൺ. മറുവശത്ത് അപ്രശസ്തനായ ടെസ്ല. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രസാങ്കേതിക യുദ്ധത്തിന് വേദിയൊരുങ്ങി. തന്റെ വൈദ്യുതിയുടെ സുരക്ഷിതത്വം ജനങ്ങളെ ബോധ്യപ്പെടുത്താനായി ടെസ്ല തന്റെ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ബൾബുകൾ കത്തിച്ചു. 1893-ലെ ലോകകൊളമ്പിയൻ പ്രദർശനത്തിൽ വെസ്റ്റിങ് ഹൗസ് ടെസ്ലയുടെ മാർഗമുപയോഗിച്ച് വൈദ്യുതീകരണം യാഥാർഥ്യമാക്കി. ഈ വിജയം ടെസ്ലയെ വിഖ്യാതനാക്കി. മാത്രവുമല്ല നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതി വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കമ്പനിക്ക് ലഭിച്ചു.
പേറ്റന്റുകളിൽനിന്ന് ലഭിച്ച തുക ടെസ്ല തന്റെ പരീക്ഷണങ്ങൾക്കായി ചെലവഴിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അദ്ദേഹം നിർമിച്ച 'ടെസ്ല കോയിൽ' ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ഇന്നും നിലനിൽക്കുന്നു. 1917-ൽ പ്രശസ്തമായ എഡിസൺ മെഡൽ ടെസ്ലയ്ക്ക് ലഭിച്ചു. 1915-ൽ തന്റെ പേറ്റന്റുകൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് മാർക്കോണിയ്ക്കെതിരെ നൽകിയ കേസ് നിലനിന്നില്ല. മാർക്കോണിക്ക് കമ്പിയില്ലാക്കമ്പിയുടെ സാങ്കേതികതയ്ക്ക് 1909-ൽ നൊബേൽ പുരസ്കാരം ലഭിച്ചു. ടെസ്ലയുടെ 75-ാം ജന്മദിനത്തിൽ ടൈം മാസികയുടെ മുഖച്ചിത്രം അദ്ദേഹത്തിന് വലിയ അംഗീകാരമായി. പ്രാവുകളെ സ്നേഹിച്ച നിക്കോള ടെസ്ല അവസാനകാലത് പാർക്കുകളിൽ പോയി പ്രാവുകൾക്ക് ഭക്ഷണം നൽകിയാണ് ടെസ്ല സമയം ചെലവഴിച്ചിരുന്നത് .1943 ജനുവരി 7 ന് അദ്ദേഹം ദിവൻഗതനായി . നാം ഇപ്പോൾ കാണുന്ന പ്രായോഗികമായ വൈദുതി നിർമാണ പ്രസരണ ,ഉപകരണ സംവിധാനങ്ങളിൽ എല്ലാം ടെസ്ലയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് .അദ്ദേഹത്തിന്റെ അപദാനങ്ങൾ പാടിനടക്കാൻ പാണന്മാർ ഇല്ലായിരുന്നതിനാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇപ്പോഴും തമസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ....



♛♛♛♛♛♛♛♛♛   January- 08   ♛♛♛♛♛♛♛♛♛♛

ഗലീലിയോ ഗലീലി  (ചരമദിനം)

ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാ‍നം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.  ദൂരദര്‍ശനി കണ്ടുപിടിച്ചത്‌ ഗലീലിയോ അല്ല. അങ്ങനെ ഒരിക്കലും അദ്ദേഹം അവകാശപ്പെട്ടിട്ടുമില്ല. എന്നാല്‍, ആ ഉപകരണം ഉപയോഗിച്ച്‌ ആദ്യ കണ്ടുപിടിത്തം നടത്തിയ വ്യക്തി തീര്‍ച്ചയായും ഗലീലിയോ ആണ്‌. ആകാശനിരീക്ഷണത്തിന്‌ ഉപയോഗിച്ചതോടെ, ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്ന പാലമായി ടെലസ്‌കോപ്പ്‌ മാറി; ഗലീലിയോ ആ പാലത്തിലൂടെ നടന്ന ആദ്യ വ്യക്തിയും ! ടെലസ്‌കോപ്പ്‌ അദ്ദേഹത്തിന്‌ കാട്ടിക്കൊടുത്ത വസ്‌തുതകള്‍ അതുവരെ നിലനിന്ന ജ്യോതിശ്ശാസ്‌ത്രത്തെ മുഴുവന്‍ മാറ്റിമറിച്ചു ചലനം സംബന്ധിച്ച ആദ്യ നിയമം എഴുതി. പരീക്ഷണങ്ങളില്‍ മുഴുകി. കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും ന്യായീകരണങ്ങളും നല്‍കി. ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ചന്ദ്രബിംബത്തില്‍ പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉണ്ടെന്ന് ഗലീലിയോ കണ്ടെത്തി. ചന്ദ്രന്‍റെ പ്രകാശത്തിന്‍റെ ഘടനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പര്‍വതങ്ങളുടെ ഉയരം പ്രവചിച്ചു. അതുവഴി ചന്ദ്രന്‍റെ പ്രകൃതം ഭൂമിക്കു സമാനമാണെന്ന് കണ്ടെത്തി. 

1611 ല്‍ ഗലീലിയോ നെപ്ട്യൂണ്‍ ഗ്രഹം കണ്ടെത്തി. ഈ കണ്ടെത്തല്‍ അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ മാത്രം ഒതുങ്ങി. പെന്‍ഡുലത്തിന്‍റെ കണ്ടുപിടിത്തവും അദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാനമായ ഒന്നാണ്. പെന്‍ഡുലം ഉപയോഗിച്ച് ക്ളോക്ക് പ്രവര്‍ത്തിപ്പിക്കാമെന്ന് കണ്ടുപിടിച്ചത് ഗലീലിയോയാണ്. വടക്കുനോക്കി യന്ത്രം, കോമ്പൗണ്ട് മൈക്രോസ്കോപ് തുടങ്ങി അനേകം ചെറു കണ്ടുപിടിത്തങ്ങളും ഗലീലിയോയുടെ വകയാണ് ജ്യോതിശാസ്ത്രത്തിന്‍റെയും ഭൗതിക ശാസ്ത്രത്തിന്‍റെയും പിതാവായും ഗലീലിയോ അറിയപ്പെടുന്നു.

ശാസ്ത്രത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ നല്‍കിയതാണ് ശാസ്ത്രത്തിന്‍റെ പിതാവെന്ന പേരിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് തന്റെ എഴുപത്തിയെട്ടാം ജന്മദിനത്തിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ, 1642 ജനവരി എട്ടിന്‌ രാത്രി ഉറക്കത്തിലായിരുന്നു ഗലീലിയോയുടെ അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബേഡൻ പവ്വൽ  (ചരമദിനം)

സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ) ലണ്ടൻ നഗരത്തിലെ 6-സ്റ്റാൻഹോപ് (ഇപ്പൊഴത്തെ 11-സ്റ്റാൻഹോപ് റ്റെറസ്) തെരുവിൽ, ബേഡൻ പവ്വൽ ജനിച്ചു. ടൺബ്രിഡ്ജ് വെൽസ്-റോസ്‍ഹിൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പ്രമുഖ പബ്ളിക് സ്കൂളായ ചാർട്ടർഹൗസിൽ ചേർന്നു. ഈ കാലഘട്ടത്തിൽ അടുത്തുള്ള കാടുകളിൽ നടത്തിയ നായാട്ടൂം, തുറസ്സുകളിലെ പാചകവുമെല്ലാം അദ്ദേഹത്തെ സ്കൗട്ട്-ജീവിതരീതിയോട് അടുപ്പിച്ചു. ഇരു കൈകൾ കൊണ്ടും ഒരുപോലെ എഴുതിയിരുന്ന അദ്ദേഹം പിയാനോ, വയലിൻ മുതലായവ വായിക്കുന്നതിലും, നാടകാഭിനയത്തിലും താത്പര്യം കാണിച്ചിരുന്നു. ഒഴിവുകാലങ്ങളിൽ സഹോദരൻമാരുമൊത്ത് യാച്ചിംഗ്, കാനോയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ആസ്വദിച്ചിരുന്നു .ലണ്ടൻ നഗരത്തിലെ, ചാർട്ടർഹൗസ് സ്‍കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് കരസേനയിൽ ചേർന്ന ബി-പി 1876 മുതൽ 1910 വരെ ഇന്ത്യയിലും ആഫ്രിക്കയിലുമായി പലയിടങ്ങളിൽ സേവനമനുഷ്ടിച്ചു. 1899-ലെ രണ്ടാം ബൂവർ യുദ്ധത്തിലെ മെഫകിങ്ങ് ഉപരോധസമയത്തെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവാക്കളുടെയും കുട്ടികളുടെയും പരിശീലത്തിനും വ്യക്തിത്വ വികസനത്തിനുമായി ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടൂ. 1907-ൽ ബ്രൗൺസീ ദ്വീപിൽ അദ്ദേഹം സംഘടിപ്പിച്ച ക്യാംപ്, ലോകത്തിലെ ആദ്യ സ്‍കൗട്ട് ക്യാംപ് ആയി കണക്കാക്കുന്നു. 1907-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച സ്‍കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥം ആണ്.

പിന്നീട് ഒലീവ് സെന്റ് ക്ളെയർ സോംസുമായുള്ളവിവാഹശേഷം, ഇരുവരും അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ്സ് ബേഡൻ പൗവ്വലുമായി ചേർന്ന്, പെൺകുട്ടികൾക്കായി ഗേൾ-ഗൈഡ് പ്രസ്ഥാനം രൂപീകരിച്ചു. റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി.തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു. 1939-ൽ കെനിയയിലെ നെയേരിൽ താമസമാക്കിയ ബേഡൻ പവൽ 1941 ജനുവരി 8ന് അന്തരിച്ചു. ഇന്ന് പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏറ്റവും പ്രശസ്തമായ സംഘടനയാണ് സ്കൗട്ട്സ്. 215 രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച ഈ വലിയ പ്രസ്ഥാനം പുതുതലമുറയെ സേവനസന്നദ്ധമാക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. ഒപ്പം ഒരു വലിയ മനുഷ്യന്റെ നിതാന്തസ്മാരകമായി പ്രഭപടർത്തി തലയുയർത്തി നിൽക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 09   ♛♛♛♛♛♛♛♛♛♛

അഹമ്മദ് സെക്കൂ ടൂറെ (ജന്മദിനം)

ആഫ്രിക്കൻ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമാണ് അഹമ്മദ് സെക്കൂ ടൂറെ (ജനുവരി 9, 1922 - മാർച്ച് 26, 1984). ഒരു കർഷകന്റെ പുത്രനായി 1922 ജനു. 9-ന് ഇദ്ദേഹം ഗിനിയിലെ ഫറനാ എന്ന സ്ഥലത്തു ജനിച്ചു. കൊനാക്രിയിലെ സ്കൂളുകളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. ടെക്നിക്കൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ ഭക്ഷ്യസമരത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ ഇദ്ദേഹത്തെ സ്കൂളിൽനിന്നും പുറത്താക്കി. ഫ്രഞ്ച് കോളനി ഭരണകൂടത്തിന്റെ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് വകുപ്പിൽ 1941-ൽ ഉദ്യോഗസ്ഥനായ ടൂറെ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ തൊഴിലാളി നേതാവെന്ന നിലയിൽ അംഗീകാരം നേടുകയും 1945-ൽ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു. ഇദ്ദേഹം 1946-ൽ ഗിനിയിലെ ട്രഷറി ഡിപ്പാർട്ട്മെന്റിൽ നിയമിതനായി. താമസിയാതെ ട്രഷറി ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറി ജനറലായി. ഈ കാലയളവിൽ ടൂറെയുടെ പ്രവർത്തനം രാഷ്ട്രീയ രംഗത്തേയ്ക്കും വ്യാപിച്ചിരുന്നു. ആഫ്രിക്കൻ ഡെമോക്രാറ്റിക് റാലി എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകാംഗമായിരുന്ന ടൂറെയ്ക്ക് അതിന്റെ ഉപാദ്ധ്യക്ഷനാകാനും കഴിഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കിക്കൊണ്ടു ഗവൺമെന്റ് ഇദ്ദേഹത്തെ നേരിട്ടു. ഇതോടെ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായി മാറി. തുടർന്ന് ഗിനിയൻ ഡെമോക്രാറ്റിക് പാർട്ടി എന്നൊരു രാഷ്ട്രീയ കക്ഷി സ്ഥാപിക്കുന്നതിന് ടൂറെ നേതൃത്വം നൽകി. 1950-ഓടുകൂടി ജനറൽ വർക്കേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ സെക്രട്ടറി ജനറൽ ആയ ടൂറെയ്ക്ക് 1952-ൽ ഗിനിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറൽ പദവിയിലേക്കുമുയരാൻ സാധിച്ചു. 1956-ൽ കൊനാക്രിയിലെ മേയറായും ഇതേവർഷംതന്നെ ഫ്രഞ്ച് നാഷണൽ അസംബ്ലിയിലേക്കുള്ള ഗിനിയുടെ പ്രതിനിധിയായും തെരഞ്ഞെടുത്തുകൊണ്ട് ജനങ്ങൾ ഇദ്ദേഹത്തെ അംഗീകരിക്കുകയാണു ചെയ്തത്. 1957-ൽ ജനറൽ യൂണിയൻ ഒഫ് വർക്കേഴ്സ് ഒഫ് ബ്ലായ്ക്ക് ആഫ്രിക്ക എന്ന പ്രമുഖ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ടൂറെയ്ക്ക് അതിന്റെ പ്രസിഡന്റാകാനും അവസരമുണ്ടായി. സ്വതന്ത്ര ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് 1958-ലായിരുന്നു. പിന്നീട് 1963-ലും 68-ലും 74-ലും 80-ലും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റു പക്ഷത്തുള്ള രാജ്യങ്ങളിൽ നിന്നും ഗിനി റിപ്പബ്ലിക്കിനുവേണ്ടി ഇദ്ദേഹം സഹായം സ്വീകരിച്ചിരുന്നു. 1984 മാർച്ച്. 26-ന് ഒഹായോവിലെ ക്ലീവ് ലൻഡിൽ ഇദ്ദേഹം നിര്യാതനായി.ഗിനി പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റിച്ചാർഡ് നിക്സൺ (ജന്മദിനം)

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് റിച്ചാർഡ് മിൽഹൌസ് നിക്സൺ.(ജനുവരി 9, 1913 - ഏപ്രിൽ 22 ,1994) റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗം ആയിരുന്ന അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1953 മുതൽ 1961 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയവരിൽ ഒരാളായ ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്.1974 ല്‍ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട അമേരിക്കയുടെ മുപ്പതിയെഴാമത്തെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്‌സനെതിരെയായിരുന്നു . 1974 ലെ കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം സഭയില്‍ എത്തുന്നതിന് മുമ്പ് റിച്ചാര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി രാജി വെയ്ക്കുന്ന പ്രസിഡന്റായിരുന്നു. റിച്ചാര്‍ഡ് നിക്‌സന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ റിച്ചാര്‍ഡ് നിക്‌സണ്‍ സി.ഐ.എ ഉള്‍പ്പടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി എന്നായിരുന്നു ആരോപണം. തൻറെ സ്ഥാനത്തുനിന്നും രാജി വെച്ച ഏക അമേരിക്കൻ രാഷ്ട്രപതി ആണ് ഇദ്ദേഹം. 1974 -ലിൽ തൽസ്ഥാനത്ത് നിന്ന് രാജി വെച്ച നിക്സൺ, 1994 ഏപ്രിൽ 22 -നു പക്ഷാഘാതം മൂലം ന്യൂയോർക്ക് നഗരത്തിൽ വെച്ച് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 11   ♛♛♛♛♛♛♛♛♛♛

ലാല്‍ ബഹാദൂര്‍ ശാസ്ത്രി (ചരമദിനം)

ലാല്‍ ബഹാദൂര്‍ ശാസ്ത്രി(ഒക്ടോബര്‍ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.

ശാസ്ത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരയി എന്ന സ്ഥലത്ത് ജനിച്ചു. കാശി വിദ്യാപീഠത്തില്‍ പഠിച്ച അദ്ദേഹത്തിന് പഠനശേഷം 1926-ല്‍ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം മൊത്തത്തില്‍ ഒന്‍പതു വര്‍ഷത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍‌വാസം അനുഭവിച്ചു. 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് അദ്ദേഹം ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 1951-ല്‍ അദ്ദേഹം ലോകസഭയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയില്‍‌വേ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ അരിയല്ലൂരില്‍ നടന്ന തീവണ്ടി അപകടത്തെത്തുടര്‍ന്ന് രാജിവെച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ല്‍ ഗതാഗതമന്ത്രിയായി. 1964 മെയ് 27-ന് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ വിടവുസൃഷ്ടിച്ചു. കോണ്‍ഗ്രസിലെ അന്നത്തെ പ്രധാന നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിഅംഗങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെക്കുവാന്‍ കാരണമായി. ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 1964 ജൂണ്‍-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു. 

ശാസ്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്ബത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വലിയ ആദരം ശാസ്ത്രി നിലനിര്‍ത്തി. . ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാര്‍ ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം  ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച്‌ മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി. മൃതദേഹം ഇന്ത്യയില്‍ കൊണ്ടുവന്ന ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു .
മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി. അദ്ദേഹത്തിനുവേണ്ടി ഭാരതസര്‍ക്കാര്‍ വിജയഘട്ട് എന്ന സ്മാരകം ദില്ലിയില്‍ പണിതു.ഇന്ത്യയും ഹംഗറിയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   January- 12   ♛♛♛♛♛♛♛♛♛♛

ദേശീയ യുവജന ദിനം 

ഇന്ന് ദേശീയ യുവജനദിനം ആധുനിക ഇന്ത്യയുടെ അദ്ധ്യാത്മികാചാര്യന്‍, നവോത്ഥാന നായകന്‍, ഭരതീയ സംസ്കാരം പശ്ചാത്യരെ പഠിപ്പിച്ച കര്‍മ്മയോഗി തുടങ്ങിയുള്ള വിശേഷങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി കുടിയിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനം. 1863-ല്‍ജനിച്ചു. 1882-ല്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. അതോടെ നരേന്ദ്രദത്ത വിവേകാനന്ദനായി മാറി. ഗുരു സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചു. ഇന്ത്യ മുഴുവന്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച്‌ ജീവിതകഷ്ടപ്പാടുകള്‍ നേരില്‍ക്കണ്ടിട്ട്‌ മതമല്ല ഇന്ത്യക്കു ഭക്ഷണമാണു്‌ വേണ്ടതെന്നു പ്രഖ്യാപിച്ചു. കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നടത്തിയ പ്രസംഗം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ദരിദ്രരുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും ലക്ഷ്യം വെച്ചു 1897 ല്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ (ജന്മദിനം)

കേരളത്തില്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, സംസ്കാരം എന്നീ മേഖലകളില്‍ വിലമതിക്കാനാവാത്ത സം‌ഭാവനകള്‍ നല്‍കിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍.
കിളികൊല്ലൂര്‍ കന്നിമേല്‍ മുസ്‌ലിയാര്‍ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് പിതാവ്. സാധാരണ സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ തങ്ങള്‍ കുഞ്ഞിന് ബാല്യത്തില്‍ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സില്‍ ജോലി തേടി സിലോണില്‍ പോയി. അവിടെ രത്നഖനന തൊഴിലിലേര്‍പ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സംബാദ്യവുമായി നാട്ടിലെത്തുകയും 1935-ല്‍ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരില്‍ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച്‌ അനേകം തൊഴിലാളികള്‍ക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച്‌ വന്‍ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തില്‍ അന്ന് മുസ്‌ലിയാര്‍ മുന്നിട്ടു നിന്നു; അതോടുകൂടി കശുവണ്ടി രാജാവ് എന്ന പേരില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികള്‍ക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി.

സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയില്‍ ഇദ്ദേഹം കിടയറ്റ വ്യക്തിത്വം പുലര്‍ത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്കാരികരംഗങ്ങളിലും മുസ്‌ലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. 1944-ല്‍ മുസ്‌ലിയാര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രഭാതം എന്ന പേരില്‍ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഉദാരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തി. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1958-ല്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ എന്‍ജിനീയറിങ് കോളജും തുടര്‍ന്ന് ടി.കെ.എം. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജും (1965) കിളികൊല്ലൂരില്‍ സ്ഥാപിച്ചു. 1964-ല്‍ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും മുസ്‌ലിയാരായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഇതിനു പ്രാരംഭമിട്ടത്. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ മുസ്‌ലിം മജ്‌ലിസ്, മുസ്‌ലിം മിഷന്‍ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തില്‍ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946). ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ ആധുനിക എന്‍ജിനീയറന്മാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച്‌ രൂപപ്പെടുത്തുകയും വ്യവസായ പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 1966 ഫെബ്രുവരി 20-ന് നിര്യാതനായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   January- 13   ♛♛♛♛♛♛♛♛♛♛

രാകേഷ് ശർമ (ജന്മദിനം)

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ  (ജനനം: 1949 ജനുവരി 13). 1984 ഏപ്രില്‍ 2ന് കസാഖിസ്ഥാനിലെ ബെയ്‌കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നും പറന്നുയര്‍ന്ന റഷ്യൻ നിർമ്മിത സോയൂസ് ടി-11ല്‍ ശര്‍മ്മയെ കൂടാതെ യുഎസ്എസ്ആറില്‍ നിന്നുള്ള കമാണ്ടര്‍ യൂറി മാലിഷ്യേവും ഫ്‌ളൈറ്റ് എഞ്ചിനീയര്‍ ഗെന്നാഡി സ്‌ട്രെക്കലോവും ഉണ്ടായിരുന്നു. സോയുസ് ടി-11 അവരെ സല്യൂട്ട് 7 ബഹിരാകാശ കേന്ദ്രത്തില്‍ എത്തിച്ചു. ശര്‍മ്മ ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടുകളും സല്യൂട്ട് ഏഴില്‍ ചിലവഴിച്ചു. ആ സമയത്ത് അദ്ദേഹം ബയോ-മെഡിസില്‍, റിമോട്ട് സെന്‍സിംഗ് മേഖലകളില്‍ ഊന്നിക്കൊണ്ട്, ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങള്‍ നടത്തി. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അശോകചക്രം ബഹുമതി ലഭിച്ചു. വിങ് കമാൻഡറായി റിട്ടയർ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാൻ ബാംഗ്ലൂരിലേക്ക് മാറി. 2001-ൽ ടെസ്റ്റ് ഫ്ലൈയിംഗിൽ നിന്ന് വിരമിച്ചു. 1984-ൽ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്‌.

രാജ്യം അശോകചക്രം നൽകി രകേഷ്‌ ശർമ്മയെ ആദരിച്ചു. യു.എസ്.എസ്.ആറിൻറെ ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതി നേടി. ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ എന്ന ബിരുദവും ലഭിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്പർ ആണ് രാകേഷ് ശർമ. വ്യോമസേനയിൽ നിന്ന് വിങ്ങ്‌ കമാൻഡറായാണ് അദ്ദേഹം വിരമിച്ചത്.സാവോ ടോം ആൻഡ് പ്രിൻസിപ്പെ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 14   ♛♛♛♛♛♛♛♛♛♛

ആൽബർട്ട് ഷ്വൈറ്റ്സർ  (ജന്മദിനം)

ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിലാണ് ആൽബർട്ട് ഷ്വൈറ്റ്സർ ‍(ജനനം: ജനുവരി 14 1875 - മരണം: സെപ്റ്റംബർ 4 1965) പ്രധാനമായും അറിയപ്പടുന്നത്. എന്നാൽ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം, എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്രപണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഷ്വൈറ്റ്സറിനായിരുന്നു. ഷ്വൈറ്റ്സർ എഴുതിയവയിൽ ഏറ്റവും പ്രസിദ്ധിനേടിയത്, ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം (The Quest of the Historical Jesus) എന്ന പുസ്തകമാണ്. യേശുവിനെ ഒരു ചരിത്രപുരുഷൻ എന്ന നിലയിൽ നോക്കിക്കാണാൻ ശ്രമിക്കുന്ന പഠനങ്ങൾ യൂറൊപ്പിൽ പൊതുവേയും, ജർ‍മ്മനിയിൽ പ്രത്യേകിച്ചും അന്ന് ധാരാളമായി നടന്നിരുന്നു. അത്തരം പഠനങ്ങളുടെ പര്യവേഷണവും വിമർശനവുമായിരുന്നു ആ പുസ്തകം. പഠനങ്ങളിൽ മിക്കവയും യേശുവിനെ രാഷ്ട്രീയവിപ്ലവകാരിയോ സാമൂഹപരിഷ്കർത്താവോ ഒക്കെ ആയി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു. ഇതിനകം ലോകം മുഴുവൻ അറിയപ്പെട്ടവനായിക്കഴിഞ്ഞിരുന്ന ഷ്വൈറ്റ്സർക്ക് 1952-ൽ ലഭിച്ച സമാധാനത്തിനുള്ള നോബേൽ സമ്മാനമടക്കം പല പുരസ്കാരങ്ങളും ലഭിച്ചു. ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന അദ്ദേഹം വാർദ്ധ്യക്യത്തിൽ, ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ ‍ അണുവായുധങ്ങളുടെ പ്രചാരണത്തിനെതിരായുള്ള പ്രതിഷേധത്തിന്റെ മുൻ‌നിരയിൽ നിന്നു. 1965 സെപ്റ്റംബർ 4-ന് ഷ്വൈറ്റ്സർ ലാംബറീനിൽ അന്തരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എഡ്മണ്ട് ഹാലി (ചരമദിനം)

എഡ്മണ്ട് ഹാലി  (8 നവംബർ 1656 – 14 ജനുവരി 1742) പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ്.വാൽനക്ഷത്രത്തിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കിയത് ഇദ്ദേഹമാണ്. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌.

ഹാലിയുടെ ധൂമകേതു എന്ന്‌ ഇന്നറിയപ്പെടുന്ന ധൂമകേതുവിനെ 1682-ൽ അദ്ദേഹം ആദ്യമായി നിരീക്ഷിച്ചപ്പോൾ, 1531-ലും 1607-ലും പ്രത്യക്ഷപ്പെട്ട ധൂമകേതു അതുതന്നെ ആണെന്നും വീണ്ടുമത്‌ 1759-ൽ പ്രത്യക്ഷപ്പെടുമെന്നും ഹാലി പ്രഖ്യാപിച്ചു. 1759-ൽ ആ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെട്ടു. അതു കാണാൻ ഹാലി ജീവിച്ചിരുന്നില്ല എന്നുമാത്രം. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമ കേതുവിന്‌ ശാസ്‌ത്രലോകം ഹാലി ധൂമകേതു എന്നു പേരുനല്‌കി. ദക്ഷിണാർദ്ധ ഗോളങ്ങളിലെ 300 നക്ഷത്രങ്ങളുടെ ഒരു കാറ്റലോഗ്‌ അദ്ദേഹം തയ്യാറാക്കി. ന്യൂട്ടന്റെ പ്രിൻസിപ്പിയ സ്വന്തം ചെലവിൽ പ്രസിദ്ധപ്പെടുത്തി. നക്ഷത്രങ്ങളുടെ ചലനം (1718) ചന്ദ്രന്റെ ശരാശരി ചലനത്തിനുണ്ടാകുന്ന ത്വരണം (1693), വ്യാഴത്തിന്റെയും ശനിയുടെയും അസമത്വം, ശുക്രന്റെ സംക്രമങ്ങളിൽനിന്നും സൗരസമമുഖ വ്യത്യാസം കാണുന്നതിനുള്ള മാർഗ്ഗം എന്നിവയെല്ലാം അദ്ദേഹം കണ്ടെത്തി.

1742-ൽ എഡ്‌മണ്ട്‌ ഹാലി അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രശസ്‌തമായ രണ്ട്‌ പ്രവചനങ്ങൾ തെളിയിക്കപ്പെടാൻ ബാക്കിയുണ്ടായിരുന്നു; ഹാലിയുടെ വാൽനക്ഷത്രത്തെ സംബന്ധിച്ചും ശുക്രസംതരണത്തെപ്പറ്റിയും. ഹാലിയുടെ വാൽനക്ഷത്രം, ഹാലി പ്രവചിച്ചതു പോലെ കൃത്യമായി പ്രത്യക്ഷപ്പെട്ടു; 1758-ലെ ക്രിസ്തുമസ്‌ ദിനത്തിൽ. 1761, 1769 വർഷങ്ങളിലെ ശുക്രസംതരണത്തിന്റെ (സംതരണം = transition) കാര്യത്തിലും ഹാലിയുടെ പ്രവചനം സത്യമായി. ഹാലി നിർദ്ദേശിച്ചിരുന്നതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കൃത്യമായി ഗണിച്ചെടുക്കാനും ശുക്രസംതരണം സഹായിച്ചു. അപ്പോളോണിയസ് രചിച്ച കോണിക് സെക്ഷൻസ് (Conic Sections) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ൽ എഡ്മണ്ട് ഹാലി പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ് ബത് ലഹേമിൽ പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രം ഒരു വാൽ നക്ഷത്രം ആയിരുന്നുവെന്നാണ് ഹാലി അഭിപ്രായപ്പെട്ടത്, ക്രി.മു 240ലും 12ലും ഈ വാൽ നക്ഷത്രം കണ്ടതായി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.തന്റെ മഹത്തായ പ്രവചനം യാഥാർഥ്യമാകുന്നത് കാണാൻ കാത്തുനിൽക്കാതെ 1742 ൽ തന്നെ എഡ്മണ്ട് ഹാലി യാത്രയായിരുന്നു. മനുഷ്യചരിത്രത്തിലെ എറ്റവും വലിയ ഈ വാനശാസ്ത്ര അത്ഭുതത്തിന് മഹാനായ ശാസ്ത്രജ്ഞന്റെ പേര് തന്നെ നല്കിയാണ് ലോകം ആദരിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   January- 15   ♛♛♛♛♛♛♛♛♛♛

മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ (ജന്മദിനം)

പൗരാവകാശചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ. (1929 ജനുവരി 15- 1968 ഏപ്രിൽ 4). ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചുനിന്ന് അമേരിക്കയിലെ കറുത്തവർഗക്കാരന്റെ അവകാശങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച കിങ്, വെടിയേറ്റുമരിച്ചത് 1968 ഏപ്രിൽ നാലിനാണ്. മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ 20-ാം നൂറ്റാണ്ടിൽ ലോകമെങ്ങും  പൗരാവകാശപ്രക്ഷോഭങ്ങൾക്ക് ശക്തമായ ഊടുംപാവുമേകി. 

അമേരിക്കയിലെ അറ്റ്‌ലാന്റയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാർട്ടിൻ ലൂഥര്‍ കിങിന്റെ പിതാവ്, മകന് ഈ പേരു നൽകിയത് 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമൻ ക്രിസ്ത്യൻ മതപണ്ഡിതനായ മാർട്ടിൻ ലൂഥറിന്റെ ഓർമയ്ക്കാണ്. താരതമ്യേന മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും വർണവിവേചനത്തിന്റെ പ്രയാസങ്ങൾ മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയറിന്റെ ജീവിതത്തിലും ഇരുൾപരത്തിയിരുന്നു. പ്രശസ്തമായ ബുക്കർ ടി.വാഷിങ്ടൺ സ്കൂളിൽ ചേർന്ന കിങ്ങിന്റെ പ്രസംഗമികവ് ഏവരെയും ആകർഷിച്ചു. 1944-ൽ അറ്റ്‌ലാന്റയിലെ മൂർഹൗസ് കോളേജിൽ ചേർന്ന അദ്ദേഹം, സാമൂഹികശാസ്ത്രത്തിൽ ബിരുദം നേടി. ഈയവസരത്തിലാണ് മനുഷ്യസേവനത്തിനുതകുന്ന ഏറ്റവും മികവാർന്ന മാർഗമെന്ന നിലയ്ക്ക് പെൻസിൽവാനിയായിലെ ക്രോസർ സെമിനാരിയിൽ ദൈവശാസ്ത്രം പഠിക്കാൻ ചേരുന്നത്. ഒരു വ്യക്തി എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും കിങ്ങിന്റെ കഴിവുകൾ വികസിക്കാൻ ആ മൂന്നു വർഷങ്ങൾ ഇടയാക്കി. 

ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്റെ സാർവദേശീയമായ പ്രസക്തിയും കാലാതീതമായ ശക്തിയും മനസ്സിലാക്കാൻ ആ കാലഘട്ടം കിങ്ങിനെ പ്രാപ്തനാക്കി. ദൈവശാസ്ത്രത്തിൽ ബോസ്റ്റൺ സർവകലാശാലയിൽനിന്ന് 1955ൽ പിഎച്ച്.ഡി. നേടി. പോരാട്ടങ്ങൾക്കു ജനപിന്തുണ നേടാനായി ‘സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്‌’ എന്ന സംഘടന രൂപവത്‌കരിച്ചു. ലോകമെമ്പാടും സഞ്ചരിച്ച മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ ഇന്ത്യയിലെത്തി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. ആഫ്രിക്കയിലെ വർണവിവേചനപ്പോരാട്ടങ്ങൾ കിങ്ങിന്റെ പുതിയ പ്രസ്ഥാനത്തിനും ആശയങ്ങൾക്കും കരുത്തേകി. 1960-ൽ തന്റെ ജന്മനാടായ അറ്റ്‌ലാന്റ കേന്ദ്രീകരിച്ച് കിങ് തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഒപ്പം തന്റെ പിതാവ് പുരോഹിതനായി പ്രവർത്തിച്ചിരുന്ന എബനേസർ പള്ളിയിൽ സഹപുരോഹിതനായി പ്രവർത്തിക്കുകയും ചെയ്തു. 

അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയും കിങ്ങിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകിയിരുന്നു. 1963 ഓഗസ്റ്റ് 28ന് ലിങ്കൺ മെമ്മോറിയലിനു മുന്നിൽ തടിച്ചുകൂടിയ രണ്ടുലക്ഷത്തോളം ജനങ്ങളെ അഭിസംബോധനചെയ്തു നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം എക്കാലത്തെയും വലിയ സ്വാതന്ത്ര്യപ്രഖ്യാപനമായി ലോകം അംഗീകരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ





♛♛♛♛♛♛♛♛♛   January- 16   ♛♛♛♛♛♛♛♛♛♛

പ്രേം നസീർ (ചരമദിനം)

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.


672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. 1978-ൽ 41 ചിത്രങ്ങളും 1979-ൽ അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങളും പുറത്തിറങ്ങി. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ് മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി.1989 ജനുവരി 16-ന് അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കുമാരനാശാൻ (ചരമദിനം)

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു അദ്ദേഹം.

ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി.വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്കവിയെന്ന നിലയിൽ മദ്രാസ് സർവകലാശാലയുടെ കീർത്തിമുദ്ര ലഭിച്ച വ്യക്തിയാണ്​ കുമാരനാശൻ. കൂടാതെ 1922ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വെയിൽസ്​ രാജകുമാരനില്‍ നിന്ന്​ പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ അദ്ദേഹം ലോകത്തോട്​ വിട പറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   January- 17   ♛♛♛♛♛♛♛♛♛♛

ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ (ജന്മദിനം)

സ്വതന്ത്ര അമേരിക്കയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച  ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഒരു രാഷ്ട്ര നേതാവെന്നതിലുപരി ശാസ്ത്രകാരന്‍, മനുഷ്യ സ്നേഹി ബിസിനെസ്സുകാരന്‍ ഇതൊക്കെ ആയിരുന്നു. അമേരിക്കയുടെ നാല് സ്ഥാപക പിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അമേരി ക്കന്‍ ഐക്യനാടുകളുടെ മൂന്നു പ്രധാന അടിസ്ഥാ നപ്രമാണങ്ങളില്‍, സ്വാതന്ത്ര്യ പ്രഖ്യാപനം, അമേരി ക്കന്‍ ഭരണഘടന , പാരീസ് ഉടമ്പടി എന്നിവയില്‍ മൂന്നിലും ഒപ്പിട്ടയാളായിരുന്നു അദ്ദേഹം. അമേരി ക്കയിലെ ബോസ്ടനില്‍ ഒരു മധ്യവര്‍ത്തി കുടുംബ ത്തില്‍ 1706 ജനുവരി 17 നു അദ്ദേഹത്തിന്റെ മതാപിതാക്കളുടെ 17 മക്കളില്‍ 15 ആമനായി ജനിച്ചു. വെറും രണ്ടു വർഷം മാത്രം ഔപചാരിക മായ വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം സമൂഹ ത്തിന്റെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത് സ്വന്തം പ്രയത്നം കൊണ്ടു മാത്രമായിരുന്നു. വ്യാപാരികളാവട്ടെ വിദ്യാഭ്യാസ വിചക്ഷണന്മാരാകട്ടെ ശാസ്ത്രജ്ഞ ന്മാരാകട്ടെ ആരുമായിട്ടും അനായാസമായി ഇടപെടാനും പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നു അദ്ദേഹത്തിന്. സമൂഹ നന്മക്ക് വേണ്ടി പല പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു , ഫിലാ ഡല്‍ഫിയായിലെ റോഡു വൃത്തിയാക്കലില്‍ തുടങ്ങിയ പ്രവർത്തനം വളരെ വിപുലമാക്കി വിധവകള്‍ക്കു പെന്‍ഷന്‍ കൊടുക്കാനും സാമൂഹ്യ പ്രവര്‍ത്തനത്തിന് സന്നദ്ധഭടന്മാരെ ഉണ്ടാക്കാനും ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്ഥാപനം എന്നിവയിലേക്ക് വരെ നയിച്ചു. അദ്ദേഹം ഒരു ശാസ്തജ്ഞനും ആയിരു ന്നു. പട്ടം പറത്തി ചില പരീക്ഷണങ്ങള്‍ നടത്തി മിന്നല്‍ ഒരു വൈദ്യുതപ്രവാഹാം ആണെന്ന് ആദ്യം കണ്ടെത്തിയത് അദ്ദേഹമായിരുന്നു. കെട്ടിടങ്ങളുടെ സംരക്ഷണത്തിനു ലളിതമായ ഒരു കമ്പി ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ സ്ഥാപിച്ചു ചെമ്പ് കമ്പിയുപ യോഗിച്ചു ഭൂമിയുമായി ബന്ധിപ്പിച്ചാല്‍ മതി എന്ന് കണ്ടെത്തിയതും അദ്ദേഹം തന്നെ. ദൂരക്കാഴ്ച്ചക്കും വെള്ളെഴുത്തിനും കൂടി ഉപയോഗിക്കുന്ന ഇരട്ട ലെന്‍സ് അദ്ദേഹം ആണ് ആദ്യമായി ഉണ്ടാക്കിയത് , അധികം പുകയില്ലാത്ത അടുപ്പ് മറ്റൊരു കണ്ടെ ത്തല്‍. സാധാരണ ജലദോഷം പകരുന്ന രീതിയും മനസ്സിലാക്കി. പുതിയ ഉപകരണങ്ങള്‍ ഉണ്ടാക്കു ന്നതില്‍ അദ്ദേഹം പ്രത്യേക കഴിവ് പ്രകടമാക്കി. പത്രപ്രവര്‍ത്തകന്‍ , പ്രസാധകന്‍ എന്നീ റോളു കളില്‍ അദ്ദേഹം അമേരിക്കയുടെ സ്വാതന്ത്ര്യ സമരത്തിന്‌ വലിയ സംഭാവന നല്‍കി. ഒരു വ്യവസാ യി എന്ന നിലയില്‍ വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാധനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പ്രായോഗികത ആയി രുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര. അടിമപ്പണി ചെയ്യിക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പി ച്ചിരുന്നു. . രാഷ്ട്രീയ നേതാവെന്ന നിലയില്‍ അമേരിക്കയിലെ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടാക്കുക ആശയം ആദ്യമായി ഉന്നയിച്ചത് ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ആയിരുന്നു. വാര്ദ്ധക്യസഹജമായ പല രോഗങ്ങള്‍ക്കും അടിമപ്പെട്ടു 84 ആമത്തെ വയസ്സില്‍ 1790 ഏപ്രില്‍ 17 നു ദിവംഗതനായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എം.ജി.രാമചന്ദ്രൻ (ജന്മദിനം)

എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ  (ജനുവരി 17, 1917–ഡിസംബർ 24, 1987), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെമുഖ്യമന്ത്രിയുമായിരുന്നു.നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്നു എം.ജി.ആര്‍. ഗൗരവമേറിയ വേഷങ്ങളും തമാശ വേഷങ്ങളും ഒരേ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം സ്വന്തമാക്കുന്ന ആദ്യത്തെ സിനിമാ താരവും, സംസ്ഥാന മുഖ്യമന്ത്രിയാകുന്ന സിനിമാ നടനും അദ്ദേഹം തന്നെ. ബഹുമുഖ പ്രതിഭയായിരുന്നു എം.ജി.ആര്‍

ഏഴാം വയസ്സില്‍ പട്ടിണി മാറ്റാന്‍ നാലണ ശമ്പളത്തില്‍ നാടക കമ്പനിയില്‍ എത്തിയ എം ജി ആറിനു ജീവിതമായിരുന്നു ഏറ്റവും വലിയ പാഠപുസ്തകം. ബാല-കൗമാരങ്ങളില്‍ അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയും ഉള്‍ക്കിടിലങ്ങളുമായിരുന്നു എം ജി ആറിന്റെ അനുഭവസമ്പത്ത്. സിനിമയില്‍ വന്‍ വിജയങ്ങള്‍ കൊയ്‌തെടുക്കുമ്പോഴും തന്റെ അനുഭവങ്ങളുടെ വേലിക്കെട്ടുകളില്‍ നിന്ന് പുറത്തുചാടാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അന്ന് ലഭിച്ച ജീവിതവീക്ഷണമാണ് രാഷ്ട്രീയത്തില്‍ പുതിയൊരു കാഴ്ചപ്പാട് കൈവരിക്കാന്‍ എം ജി ആറിനെ പ്രേരിപ്പിച്ചത്. ലളിതമായ ജീവിതത്തിന്റെ ഭാഗത്തായിരുന്നു അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം എന്ന മഹത്തായ ആശയം നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും.കഷ്ടപ്പെട്ട ബാല്യമായിരുന്നു എം.ജി.ആറിന്‍റെ ചാലകശക്തി. പാവങ്ങളെ അദ്ദേഹം എന്നും തുണച്ചു സഹായിച്ചു. സ്വന്തം സിനിമകളിലും അദ്ദേഹം ജനനായകനായും പാവങ്ങളുടെ പടത്തലവനായും പ്രത്യക്ഷപ്പെട്ടു.

ദുരിതവും കഷ്ടപ്പാടും ദുരന്തങ്ങളും കണ്ടാല്‍ എം.ജി.ആര്‍ കൈയയച്ച് സഹായിക്കുമായിരുന്നു.തമിഴ് മക്കളുടെ പ്രിയങ്കരനെ എല്ലാ രീതിയിലും സംരക്ഷിച്ച ആരാധകർ "ജനങ്ങളുടെ പൊട്ട്" എന്നർത്ഥം വരുന്ന മക്കൾ തിലകം ബഹുമതി MG ആറിനു സമ്മാനിച്ചു. ജീവിതത്തിൽ മദ്യപാനത്തേയും, പുകവലിയേയും അകറ്റി നിർത്തുകയും, സിനിമകളി ലും അത്തരം സീനുകൾ ഒഴിവാക്കി അഭിനയിച്ചിരുന്നു. 1962ലെ ചീനാ ആക്രമണസമയത്ത് അദ്ദേഹം 75,000 രൂപ സംഭാവന ചെയ്ത് യുദ്ധ ഫണ്ടിന് തുടക്കമിട്ടു.  തമിഴ്നാട്ടില്‍ തമിഴ് സര്‍വ്വകലാശാല , ഡോ. എം.എം.ആര്‍ മെഡിക്കല്‍ കോളജ്, വനിതാ സര്‍വ്വകലാശാല എന്നിവ തുടങ്ങിയത് എം.ജി.ആറാണ്. 

1972 ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത തമിഴ് പടമായ റിക്ഷാക്കാരനിലെ അഭിനയത്തിന് എം.ജി.ആറിന് ഭരത് അവാര്‍ഡ് ലഭിച്ചിരുന്നു. 1953 ല്‍ ഡി.എം.കെയിലൂടെ രാഷ്ട്രീയത്തിലെത്തിയ എം.ജി.ആര്‍ 72ല്‍ അഖിലേന്ത്യാ അണ്ണാ ഡി.എം.കെ എന്നൊരു പാര്‍ട്ടിയുണ്ടാക്കി. 1977ല്‍ ഈ പാര്‍ട്ടി തമിഴകം തൂത്തുവാരി ജയിച്ചു. എം.ജി.ആര്‍ മുഖ്യമന്ത്രിയായി - മരിക്കുന്നതു വരെ - 9 കൊല്ലം - ആദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു.തമിഴകം വാണ രാഷ്ട്രീയ നേതാവായ എം.ജി.ആര്‍ തമിഴ്മക്കളുടെ ഹൃദയവും വാണിരുന്നു. എം.ജി.ആറിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ 20 ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തു. സുഖമില്ലാതെ കിടന്നപ്പോള്‍ ജീവന്‍ കൊടുത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി 24 പേര്‍ ആത്മാഹൂതി നടത്തി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   January- 18   ♛♛♛♛♛♛♛♛♛♛

എൻ.ടി.രാമറാവു (ചരമദിനം)

എന്‍.ടി.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന വ്യക്തത്വമായിരുന്നു എന്‍.ടി. രാമറാവു. ആന്ധ്രയുടെ മുഖ്യമന്ത്രിയായും മുന്നൂറിലധികം ചലച്ചിത്രങ്ങളിലെ വിവിധ കഥാപാത്രങ്ങളായും ഇന്നും ജനമനസ്സില്‍ ജീവിക്കുകയാണ് എന്‍.ടി.ആര്‍. 1923 മെയ് 28നാണ് അദ്ദേഹം ജനിച്ചത്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി. ചലച്ചിത്ര നടന്‍. സര്‍ക്കാര്‍ ജോലി രാജിവച്ച് ചലച്ചിത്ര അഭിനയം തുടങ്ങി. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എം ടി ആറിന്‍റെ ശ്രീകൃഷ്ണ -വിഷ്ണു വേഷങ്ങള്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു. തമിഴ് നാട്ടില്‍ എം ജി ആറിനും കര്‍ണ്ണാടകത്തില്‍ രാജ് കുമാറിനും ഉണ്ടായിരുന്ന ജനസമ്മിതി ആന്ധ്രയില്‍ എന്‍ ടി ആറിന് ഉണ്ടായിരുന്നു. അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1982 മാര്‍ച്ച് 29ന് തെലുങ്ക്ദേശം രൂപീകരിച്ചു. 1983ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിസഭ പിരിച്ചുവിട്ടെങ്കിലും വീണ്ടും അധികാരത്തിലേറിയ രാമറാവു തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തി. 1994ലെ തെരഞ്ഞെടുപ്പില്‍ രാമറാവു വീണ്ടും മുഖ്യമന്ത്രിയായി. ആദ്യമായി കേന്ദ്രത്തില്‍ ബി ജെ പി കൂട്ടുമുന്നണി ഭരിച്ചപ്പോല്‍ മുന്നണിയുടെ അദ്ധ്യക്ഷപദവി എന്‍ ടി ആറിനായിരുന്നു..

1993ല്‍ ലക്ഷ്മി ശിവപാര്‍വ്വതി എന്ന കോളജ് അധ്യാപികയെ രാമറാവു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളായ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാവുകയും 1995ല്‍ മരുമകന്‍ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ടു നില്‍ക്കുകയും ചെയ്തു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാമറാവു രാജിവച്ചു. പത്മശ്രീ ലഭിച്ചിട്ടുണ്ട്. 

ചലച്ചിത്രപ്രതിഭയും രാഷ്ട്രീയാചാര്യനുമായ എന്‍.ടി.ആര്‍. 1995 ജനുവരി 18 ന് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കുന്ദൻ ലാൽ സൈഗാൾ (ചരമദിനം)

ചരിത്രത്തിൽ ഈ നാമം കേൾക്കാത്ത നവ തലമുറപോലും ഉണ്ടാവില്ല.  പാട്ടുകാരുടെ പിതാവെന്നറിയപ്പെടുന്ന പിന്നണി ഗായകനും അഭിനേതാവുമായിരുന്ന കെ.എൽ. സൈഗാൽ ഹൃദയഹാരിയായ വരികളിലൂടെ ഇന്ത്യൻ സംഗീത സരണികളിൽ സൈഗാള്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇദ്ദേഹം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന്റെ ആദ്യ സൂപ്പർസ്റ്റാറായി കണക്കാക്കപ്പെടുന്നു. 

ജമ്മുവിലെ നവ സഹാറെന്ന ഒരു സാധാരണ ഗ്രാമത്തിൽ 1904 ഏപ്രിൽ 11നാണ് സൈഗാൾ ജനിച്ചത്.ചെറുപ്പം തൊട്ടേ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും കടുത്ത ദാരിദ്ര്യം മൂലം ആഗ്രഹങ്ങൾക്കെല്ലാം കടിഞ്ഞാണിടേണ്ടി വന്നു. ദാരിദ്ര്യം അതിന്റെ പൂർണ്ണ രൂപത്തിൽ ആക്രമണമഴിച്ചു വിട്ടപ്പോൾ ഒരുനേരത്തെ വിശപ്പടക്കാനായി സൈഗാൾ റെയിൽവേയിൽ ടൈം കീപ്പറായി ജോലിക്ക് ചേർന്നു.പിന്നീട് ടൈപ് റൈറ്റർ സെയിൽസ് മാനേജരായും ഹോട്ടൽ മാനേജരായും പലവിധ വേഷപ്പകർച്ചകൾ നടത്തുമ്പോഴും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സംഗീതത്തോടുള്ള അഭിനിവേശത്തെ സൈഗാളിന് അടക്കി നിർത്താനായില്ല.

1930ൽ അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദം കേൾക്കാനിടയായ കൽക്കത്ത ന്യൂ തീയേറ്റർ ഉടമ ബി.എൻ സിർക്കാർ സൈഗാളിനെ അങ്ങോട്ട് ക്ഷണിച്ചു.അൽപം ബിസ്സിനെസ്സ് കണ്ണോടു കൂടിയാണ് ആ ക്ഷണമെങ്കിലും സൈഗാളത് സ്വീകരിച്ചു.അതൊരു വഴിത്തിരിവായിരുന്നു. സൈഗാളിന്റെ മാസ്മരിക ശബ്ദം ന്യൂ തീയേറ്ററിലൂടെ പുറം ലോകമറിയാൻ തുടങ്ങി.ന്യൂ തീയറ്ററിന്റെയും സൈഗാളിന്റെയും വളർച്ച അവിടെ ആരംഭിക്കുകയായിരുന്നു. അവിടെ വെച്ചു അന്നത്തെ പ്രശസ്ത സംഗീത സംവിധായകരായ ആർ.സി ബോറൽ,പങ്കജ് മല്ലിക്ക്,കെ.സി ഡേ, പഹാഡി സന്യാൽ തുടങ്ങിയവരുമായുണ്ടായ ഹൃദ്യമായ ബന്ധം അദ്ദേഹത്തിന് അവസരങ്ങളുടെ പെരുമഴ തന്നെ പെയ്യാൻ കാരണമായി.ഇന്ത്യൻ സിനിമകളുടെ വാതിലുകൾ സൈഗാളിനുമുന്പിൽ ഓരോന്നായി തുറക്കപ്പെട്ടു1935-ൽ പുറത്തിറങ്ങിയ ദേവദാസിൽ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ പ്രഥമ സ്ഥാനം നേടി. തെരുവു ഗായകൻ" എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച "ബാബുൽ മോറ" എന്ന ഗാനം ഒരേസമയം നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹത്തെ പ്രശസ്തനാക്കി. 15 വർഷം മാത്രം നീണ്ടുനിന്ന സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യൻ പിന്നണി ഗായകരുടെ സ്വപ്നങ്ങളായിരുന്നു കെ.എൽ സൈഗാളിനെ പോലെ പാടുകയെന്നത്. മുഹമ്മദ് റാഫിയെന്ന മഹാഗായകന്റെ പിറവിയും സൈഗാളിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു. സൈഗാളിന്റെ നാമത്തിൽ "സോജാ രാത് കുമാരി" എന്ന ഗാന ശീർഷകങ്ങളിലൂടെ രാജ്യത്ത് നിരവധി വേദികളിൽ ഇപ്പോഴും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. അമിത മദ്യപാനത്തിനടിമയായിത്തീർന്ന സൈഗാൾ ക്രമേണ സിനിമാരംഗത്ത് നിന്നും നിഷ്കാസിതനായിഒടുവിൽ അതിമനോഹരമായ കുറച്ചു പാട്ടുകൾ ബാക്കി വെച്ചു 1947 ജനുവരി 18ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 42 വയസ്സായിരുന്നു പ്രായം.മരണത്തിന് കീഴടക്കാൻ പ്രായം ഒരു തടസ്സമല്ല എങ്കിലും,മരണത്തെ തേടി സൈഗാൾ പോവുകയായിരുന്നു എന്ന് പറയുന്നതാകും ശരി. ഒന്നര പതിറ്റാണ്ടു മാത്രം നീണ്ട സംഭവബഹുലമായ സംഗീത ജീവിതത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   January- 19   ♛♛♛♛♛♛♛♛♛♛

ജെയിംസ് വാട്ട് (ജന്മദിനം)

സ്കൊട്ടലന്റിലെ ഗ്രീനോക് എന്ന സ്ഥലത്ത് 1736 ജനുവരി 19 ല്‍ ജനിച്ചു, അച്ഛന്‍ പ്രസിദ്ധനായ നാടകകൃത്തായിരുന്നു. ആദ്യകാലത്ത് ഗണിത ശാസ്ത്ര ഉപകരണങ്ങള്‍ ഉണ്ടാക്കി തുടങ്ങിയെങ്കിലും പിന്നീട് ആവി എഞ്ചിനില്‍ താല്പര്യം തോന്നി അതുണ്ടാക്കി തുടങ്ങി. ജെയിംസ് ആദ്യത്തെ ആവി എഞ്ചിന്‍ ഉണ്ടാ ക്കി തുടങ്ങിയപോള്‍ തന്നെ ന്യുകൊമന്‍ എന്നയാള്‍ ഉണ്ടാക്കിയ ആവി എഞ്ചിന്‍ ഖനികളില്‍ നിന്ന് വെള്ളം പമ്പുചെയ്യാനും മറ്റും ഉപയോഗിക്കുന്നുണ്ടായിരുന്നു. 1764 നടുത് ആരോ ഒരു ന്യുകൊമന്‍ എഞ്ചിനെ ജെയിംസിന്റെ അടുത്തു റിപ്പെയര്‍ ചെയ്യാന്‍ കൊടുത്തു. അതിന്റെ പ്രവര്ത്തനം തികച്ചും കാര്യക്ഷമത ഇല്ലാത്തതാണെന്നു വാട്ട് മന സ്സിലാക്കി. അതിന്റെ രൂപ കല്പ്പന മാറ്റി നവീകരിക്കാനുള്ള ശ്രമം ഉടന്‍ തന്നെ തുട ങ്ങി. 1760 ല്‍ ജെയിംസ് ആദ്യത്തെ മെച്ച പ്പെട്ട ആവി എഞ്ചിനെ പേറ്റന്റു സ്വന്തമാക്കി ന്യുകൊമന്‍ എഞ്ചിന്റെ മെച്ചപ്പെട്ട രൂപ ത്തില്‍. ജെയിംസ് വാട്ടിനു സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്കിനയത് മറ്റൊരു എഞ്ചിനീയറായ ജോണ് റീബക് ആയിരുന്നു. ക്രമേണ റീബക്കിനു പകരം മാത്യു ബോള്ട്ടന്‍ എന്നയാള്‍ ഏറ്റെടുത്തു. ഇവരുടെ ബോള്ട്ട ന്‍ & വാട്ട് എന്ന കമ്പനി രാജ്യത്തെ പ്രമുഖ കമ്പനിയായി മാറി. കടലാസ്, പരുത്തി , ഉരുക്ക് മില്ലുകളിലും എന്തിനു ധാന്യം പൊടിക്കുന്നയിടങ്ങളില്‍ വരെ ഇവരുടെ ആവി എഞ്ചിന്‍ ഉപയോഗിച്ച് തുടങ്ങി. 1785 ല്‍ ഇവർ രണ്ടു പേരെയും റോയല്‍ കോളേജിലെ ഫെല്ലോ ആയി അവരോധിക്കപ്പെട്ടു. മറ്റു പല യന്ത്രങ്ങളും അദ്ദേഹം കണ്ടുപിടിച്ചു സ്വന്തം പേരില്‍ പേറ്റന്റു വാങ്ങുകയുണ്ടായി. റോട്ടറി എഞ്ചിന്‍ (Rotary engine), ഇരട്ട ആക്ഷന്‍ എഞ്ചിന്‍ (Double action engine), ആവി സൂചിക (Steam indicator) ഇവ ഇതില്‍ പെടുന്നു. ആ വി എഞ്ചിന്റെ കണ്ടുപിടിത്തം കൊണ്ടു തന്നെ വലിയ ധനികനായി തീര്ന്ന ജെയിംസ് വാട്ട് 18O0 ല്‍ വിരമിച്ചു . 1819 ആഗസ്റ്റ്‌ 19 നു ദിവംഗതനായി. വൈദ്യുത ശക്തി യുടെ യുണിറ്റ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ്കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം1956 ജനവരി 19-ന് ഭാരതീയ ഇൻഷുറൻസ് മേഖല ദേശസാത്കരിച്ചു. ഭാരതത്തിൽഏകദേശം 154 ഭാരതീയ ഇൻഷുറൻസ് കമ്പനികൾ, 16 വിദേശ ഇൻഷുറൻസ് കമ്പനികൾ, 75 പ്രൊവിഡന്റുകൾ എന്നിവ പ്രവർത്തിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലയാണ് ദേശസാത്കരണം നടപ്പിലാക്കിയത്‌. ആദ്യ ഘട്ടത്തിൽ കമ്പനികളുടെ ഭരണ സമിതികളെ നിയമം വഴി സർക്കാർ ഏറ്റെടുത്തു. തുടർന്ന്‌ മറ്റൊരു നിയമം വഴി, കമ്പനികളുടെ ഉടമസ്ഥതയും സർക്കാർ ഏറ്റെടുത്തു. 1956 ജൂൺ 19ന് ഭാരത ജനപ്രതിനിധിസഭയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട്പാസ്സാക്കി. 1956 സെപ്റ്റമ്പർ 1ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായി. ആസ്ഥാന ഓഫീസിനു പുറമേ, 5 മേഖല ഓഫീസുകൾ, 33 ഡിവിഷണൽ ഓഫീസുകൾ, 212 ശാഖകൾ എന്നിവയോട് കൂടിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നത്.

ഇൻഷുറൻസ് രംഗത്ത് 54 വർഷങ്ങൾ പിന്നിട്ട ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന്‌ ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമാണ്. മുംബൈയിലെ “യോഗക്ഷേമ” ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്. 31 മാർച്ച് 2008 ലെ കണക്കുകൾ പ്രകാരം 8,03,820 കോടി രൂപയുടെ ആസ്തിയും, 6,86,616 കോടി രൂപയുടെ ലൈഫ് ഫണ്ടും ഉള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വർഷത്തിൽ 139 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്തു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   January- 20   ♛♛♛♛♛♛♛♛♛♛

ഖാൻ അബ്ദുൽ ഗാഫർ ഖാൻ (ചരമദിനം)

ഇന്ത്യയുടെ സ്വതന്ത്ര്യ ലബ്ധിക്കായി പട നയിച്ചവരിൽ വ്യത്യസ്റ്റ വ്യക്തിത്വം കൊണ്ട് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ (ജനനം 6 ഫെബ്രുവരി 1890- മരണം 20 ജനുവരി 1988) ഗാന്ധിയുമായുള്ള അടുപ്പവും അഹിംസ ഉൾപ്പെടെയുള്ള ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ചുള്ള ജീവിതവും അദ്ദേവത്തിന് " അതിർത്തി ഗാന്ധി " എന്ന അപാര നാമധേയം സമ്മാനിച്ചു.സ്വതന്ത്ര്യവും അഖണ്ഡവും മതനിരപേക്ഷവുമായ ഇന്ത്യയുടെ സ്വാപനമാണ് അദ്ദേഹം ജീവിതത്തിൽ പ്രഥമ ലക്ഷ്യമായി കണ്ടിരുന്നത്. പാക്കിസ്ഥാനിലെ 'പെഷവറില്ലള്ള ഉത്തമൻ സായ് ഗ്രാമത്തിൽ ജനിച്ച് യാഥാസ്ഥിക പുരോഹിത ചിന്തകളെ അവഗണിച്ച് വിദ്യാഭ്യാസം നേടിയ അബ്ദുൾ ഗാഫർ ഖാൻ 10-ാം ക്ലാസിൽ പഠിക്കുമ്പോൾ പട്ടാളത്തിൽ ജൂനിയർ കമ്മീഷൻ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ സ്നേഹിതനായ പത്താൻ പട്ടാള ഓഫിസറോട് ഒരു ബ്രിട്ടിഷുകാരന് അപമര്യാദയായി പെരുമാറിയപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ ഒരു ഉദ്യോഗവും വഹിക്കില്ലന്ന് ഗാഫർ ഖാൻ ദൃഡനിശ്ചയമെടുത്തു സ്വന്തന്ത്ര്യ സമര മുഖത്തേക്ക ഇറങ്ങി ചെല്ലുകയായിരുന്നു. 1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിന് പോലിസ് തല്ലിച്ചതച്ചു വാരിയെല്ലുകൾക്കും ക്ഷതമേറ്റു.1945 മാർച്ച് വരെ ജയിലിൽ കഴിഞ്ഞ് സ്വതന്ത്രനാകുമ്പോൾ രോഗബാധിതനായിരുന്നു അദ്ദേഹം ഗാഫർ ഖാന് പൈതൃകമായ ധാരാളം സ്വത്തുക്കൾ ലഭിച്ചെങ്കിലും തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും, പൊതുപ്രവർത്തനങ്ങൾക്കും വേണ്ട ചെലവുകൾ സ്വന്തം പണം കൊണ്ട് മാത്രമേ നിർവഹിക്കുകയുള്ളു എന്ന നിർബന്ധമുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായിരിക്കേ യാത്ര ബത്ത വാങ്ങാത്ത ഏക കോൺഗ്രസ് വർക്കിംഗ്‌ കമ്മറ്റിയംഗമായിരുന്നു ഗാഫർ ഖാൻ.1969 നെഹ്റു അവാർഡും, 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.) ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

ബനാറസ് ഹിന്ദു യൂണിവഴ്സിറ്റി (കാശി ഹിന്ദു വിശ്വവിദ്യാലയ്),എന്ന മുഴുപ്പേരിലും ബി.എച്ച്.യൂ (B.H.U) എന്ന ചുരുക്കപ്പേരിലും വിശ്വപ്രശസ്തമായ ഈ കേന്ദ്ര സർവകലാശാല (സെൻട്രൽ യൂണിവേഴ്സിററി) ഉത്തർ പ്രദേശിലെ വാരാണസി (ബനാറസ്) പട്ടണത്തിൽ 1916- ജനുവരി 20നാണ് സ്ഥാപിതമായത്. അനേകായിരം വിദ്യാർഥികൾക്കു താമസിച്ചു പഠിക്കാൻ എല്ലാ സൌകര്യങ്ങളുളള ഏഷ്യയിലെ ഏററവും വലിയ കാംപസ്സാണ് ബി. എച്ച്.യൂവിൻറേത്

1898-ൽ ആനി ബസൻറ് സെൻട്രൽ ഹിന്ദു സ്കൂൾ വരണാസിയിൽ സ്ഥാപിച്ചു. ഹിന്ദു തത്ത്വചിന്തകളെ ആസ്പദമാക്കിയുളള വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെപ്പററിയുളള അവരുടെ ചിന്താഗതികളെ മദന മോഹന മാളവ്യപിന്താങ്ങി. 1911-ൽ മാളവ്യ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഒരു സർവകലാശാലക്ക് രൂപം കൊടുക്കാനുളള പ്രയത്നങ്ങളിൽ ബസൻറുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. അന്നത്തെ ബ്രിട്ടീഷിന്ത്യ ഗവണ്മെൻറിൻറേയും കാശി നരേശ് രാമേശ്വർ സിംഗ് ബഹാദൂറിൻറേയും സഹായസഹകരണങ്ങളിലൂടെ 1916- ൽ കാശി ഹിന്ദു വിശ്വവിദ്യാലയ് രൂപംകൊണ്ടു. എല്ലാ വർഷവും വസന്ത പഞ്ചമി ദിനം ബി.എച്ച്.യൂ സ്ഥാപകദിനമായി ആഘോഷിക്കുന്നു.ബനാറസ് സർവകലാശാല തുടങ്ങിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഈ സർവകലാശാല തുടങ്ങുന്നതിനായി ധന സഹായം ചോദിച്ചു കൊണ്ട് തന്റെ അടുത്തേക്കു വന്ന മാളവ്യയെ ഹൈദരാബാദിലെ നൈസാം ചെരുപ്പെടുത്തെറിഞ്ഞു. ഒട്ടും കൂസാതെ മാളവ്യ ആ ചെരുപ്പുമെടുത്ത് കടന്നു കളഞ്ഞു. വളരെ ധനികനായിരുന്ന നൈസാമിന്റെ ചെരുപ്പു പോലും വളരെ വില പിടിപ്പുള്ളതായിരുന്നു. മാളവ്യ ആ ചെരിപ്പ് ലേലത്തിന് വെച്ചു. ഇതറിഞ്ഞ നൈസാം എന്തു വില കൊടുത്തും ആ ചെരിപ്പ് സ്വന്തമാക്കണമെന്ന് അനുചരന്മാരോട് കല്പിച്ചു. അനുചരന്മാർ വലിയ വില കൊടുത്ത് ആ ചെരിപ്പ് സ്വന്തമാക്കി.ആ പണം വെച്ചാണ് മാളവ്യ ഈ സർവകലാശാല ആരംഭിച്ചതെന്നും പറയപ്പെടുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   January- 21   ♛♛♛♛♛♛♛♛♛♛

ജോർജസ് മെലീസ് (ചരമദിനം)

ജീൻ മെലിയസ് അഥവാ ജോർജസ് മെലീസ്, (8 ഡിസംബർ 1861 – 21 ജനുവരി 1938) സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നൂതനമായ നൂതനരീതി സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിച്ചത് ഇദ്ദേഹമാണ്. (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും, തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിറം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു. മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു. ജോർജസ് മെലീസിന്റെ സൃഷ്ടികളായ ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ (1902), അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ് (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ ഭൂതാധിനിവേശമുള്ള മാളിക/ ദ ഹോണ്ടിഡ് കാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശ്ശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു. 'അപ്രത്യക്ഷയാകുന്ന സ്ത്രീ/ വാനിഷിംഗ് ലേഡി' എന്നീ ചിത്രത്തിലൂടെ അപ്രത്യക്ഷമാക്കൽ സാങ്കേതിക വിദ്യ അദ്ദെഹം  അവതരിപ്പിച്ചു. 1896 ൽ 78 ചലച്ചിത്രങ്ങളും, 1897ൽ 53 ചലച്ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. ഡോക്യുമെന്ററികൾ, യക്ഷിക്കഥകൾ, മന്ത്ര വിദ്യകൾ, ചരിത്ര നിമിഷങ്ങൾ, ഹാസ്യം എന്നീ വിഭാഗങ്ങളിൽപ്പെടുത്താവുന്ന നിരവധി ചിത്രങ്ങൽ അദ്ദേഹം നിർമ്മിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്ത കാലത്ത് എ ട്രിപ് ടു ദ മൂൺ എന്ന ചന്ദ്രനിലെക്ക് ഒരു കൂട്ടം ആളുകൾ ഒരു റോക്കറ്റിലേറി യാത്രയാകുന്ന കഥ പറയുന്ന ചലച്ചിത്രം നിർമ്മിച്ച് അദ്ദേഹം ജനതയെ അമ്പരപ്പിച്ചു. 1899 ൽ ഇറങ്ങിയ മെലീസിന്റെ 'ക്ലിയോപാട്ര' എന്നെ ഹൊറർ ചിത്രം കണ്ടവർ ഭയം മൂലം അലറിക്കരഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1931ൽ ലൂയിസ് ലൂമിയർ അദ്ദേഹത്തെ ‘ലീജിയൺ ഒഫ് ഓണർ’ നൽകി ആദരിച്ചു. 1932ൽ സിനിമാ സൊസൈറ്റിയുടെ ആദരവും മെലീസ് കുടുംബത്തെ തേടിയെത്തി. 1937 മധ്യത്തോട് കൂടി മെലീസിന്റെ ആരോഗ്യനില വഷളാവുകയും പാരീസിലെ ലിയോ പോഡ് ബെലാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അർബുദ ബാധിതനായിരുന്ന അദ്ദേഹം 1938 ജനുവരി 21 ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വ്ലാഡിമിർ ലെനിൻ (ചരമദിനം)

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്‌ വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ Vladimir Ilych Lenin എന്നാണ്‌.( 1870 ഏപ്രിൽ 10– 1924 ജനുവരി 21)
ലെനിന്‍ എന്നത് അദ്ദേഹം വിപ്ളവരംഗത്ത് ഉപയോഗിച്ച ഒരു സാങ്കല്‍പ്പിക നാമമായിരുന്നു. ഇല്ല്യനോവ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ശരിയായ പേര്.  നിക്കോളായ് ലെനിന്‍ എന്ന് അദ്ദേഹത്തെ പറയാറുണ്ടെങ്കിലും റഷ്യയില്‍ അദ്ദേഹം അങ്ങനെ അറിയപ്പെട്ടില്ല. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്‌, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്‌. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌ ലെനിൻ സോവിയറ്റ്‌ യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകി. കാറൽ മാർക്സ്‌, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾക്ക്‌ 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ 1922- ല് സ്റ്റാലിനും ലെനിനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറി. സ്റ്റാലിന് പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുകയാണ് എന്ന് മനസ്സിലാക്കിയ ലെനിൻ ട്രോട്സ്കിയുടെ സഹായം അഭ്യർത്ഥിച്ചു. പക്ഷേ സ്റ്റാലിൻ രണ്ടു പേർക്കുമെതിരെ തിരിഞ്ഞു. ഡിസംബർ 15 ന് അദ്ദേഹത്തിന് രണ്ടാമതും പക്ഷാഘാതമുണ്ടായി. ഡിസംബർ 30 ന് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (യു.എസ്.എസ്.ആർ) എന്ന പേരുൽ പുതിയ രാജ്യം നിലവിൽ വന്നു.സ്റ്റാലിൻ പാർട്ടിയുടേയും രാജ്യത്തിന്റേയും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്നിരുന്നു. 1923 മാർച്ച് മൂന്നിന് അദ്ദേഹം ‘അവസാനത്തെ പരീക്ഷണം ‘ എന്ന പേരിൽ പാർട്ടി നേതാക്കൾക്ക് കത്തുകൾ അയച്ചു. മാർച്ച് 9 ന് മൂന്നാമത്തെ പക്ഷാഘാതം ഉണ്ടാവുകയും സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ലെനിൻ പൂർണ്ണമായും രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. 1924 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു.
ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   January- 22   ♛♛♛♛♛♛♛♛♛♛

വിക്ടോറിയ രാജ്ഞി (ചരമദിനം)

ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ് വിക്ടോറിയ രാജ്ഞി (അലക്സാൺഡ്രിന വിക്ടോറിയ, 1819 മേയ് 24 - 1901 ജനുവരി 22). 1837 ജൂൺ 20 മുതൽ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയുംഅയർലന്റിന്റേയും രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടേയും രാജ്ഞിയായിരുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിച്ചിരുന്നു. ജോർജ്ജ് നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ് ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെൻസിങ്ങ്ടൺ കൊട്ടാരത്തിൽ അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്ടോറിയക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837ൽ വില്യം നാലാമൻ അന്തരിച്ചപ്പോൾ പതിനെട്ടാം വയസ്സിൽ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു. 1876-ൽ വിക്ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി.
1840ൽ ജർമ്മൻകാരനും മാതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക് ഒൻപത് മക്കളുണ്ടായി. യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി 1856ൽ അവർ ഏർപ്പെടുത്തി, ഭർത്താവായ ആൽബർട്ട് സന്നിപാതജ്വരം അഥവാ ടൈഫോയ്ഡ് പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന് അന്തരിച്ചു.

ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിനു സമീപമുള്ള വിക്ടോറിയ ആൽബർട്ട് (V.A) മ്യൂസിയം രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ടിന്റെയും സ്മരണ നിലനിർത്തുന്നു.

മുംബൈയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ ഛത്രപതി ശിവജി ടെർമിനസ് അടുത്ത കാലം വരെ വിക്റ്റോറിയ ടെർമിനൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം പാളയത്തെ വി.ജെ.റ്റി (വിക്ടോറിയാ ജൂബിലി ടൗൺ) ഹാൾ ഇവരുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണിയിക്കപ്പെട്ടതാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിക്ടോറിയ രാജ്ഞി (ചരമദിനം)

ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ് വിക്ടോറിയ രാജ്ഞി (അലക്സാൺഡ്രിന വിക്ടോറിയ, 1819 മേയ് 24 - 1901 ജനുവരി 22). 1837 ജൂൺ 20 മുതൽ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയുംഅയർലന്റിന്റേയും രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടേയും രാജ്ഞിയായിരുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിച്ചിരുന്നു. ജോർജ്ജ് നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ് ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെൻസിങ്ങ്ടൺ കൊട്ടാരത്തിൽ അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്ടോറിയക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837ൽ വില്യം നാലാമൻ അന്തരിച്ചപ്പോൾ പതിനെട്ടാം വയസ്സിൽ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു. 1876-ൽ വിക്ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി.

1840ൽ ജർമ്മൻകാരനും മാതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക് ഒൻപത് മക്കളുണ്ടായി. യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി 1856ൽ അവർ ഏർപ്പെടുത്തി, ഭർത്താവായ ആൽബർട്ട് സന്നിപാതജ്വരം അഥവാ ടൈഫോയ്ഡ് പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന് അന്തരിച്ചു.

ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിനു സമീപമുള്ള വിക്ടോറിയ ആൽബർട്ട് (V.A) മ്യൂസിയം രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ടിന്റെയും സ്മരണ നിലനിർത്തുന്നു.

മുംബൈയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ ഛത്രപതി ശിവജി ടെർമിനസ് അടുത്ത കാലം വരെ വിക്റ്റോറിയ ടെർമിനൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം പാളയത്തെ വി.ജെ.റ്റി (വിക്ടോറിയാ ജൂബിലി ടൗൺ) ഹാൾ ഇവരുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണിയിക്കപ്പെട്ടതാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   January- 23   ♛♛♛♛♛♛♛♛♛♛

അബ്ദുല്ല രാജാവ്  (ചരമദിനം)

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( ജനനം 1 ആഗസ്റ്റ് 1924, മരണം 23 ജനുവരി 2015)സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ആഗസ്റ്റി ഒന്നിനു ജനിച്ചു. മാതാവ് ആലുറഷീദ് കുടുംബാംഗം ഫഹദ ബിന്/ത് ആസി അൽ ശുറൈം ആയിരുന്നു. 1963ൽ അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ്‌ ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്. സ്വന്തം ജനതയുടെ കൂടെ നടന്ന ഭരണാധികാരിയായിരുന്നു സഊദിയുടെ അബ്ദുല്ല രാജാവ്. പ്രത്യേകിച്ച് യുവാക്കളുടെയും സ്ത്രീകളുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമത്തില്‍ സ്ഥാനം പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ 'മലികുല്‍ ഇന്‍സാനിയ്യ' അഥവാ മനുഷ്യത്വത്തിന്റെ രാജാവ്, 'അല്‍മലികുസ്സാലിഹ്' അഥവാ സച്ചരിത നായകന്‍ എന്നിങ്ങനെ പേരിട്ടാണ് അവര്‍ അബ്ദുല്ല രാജാവിനെ വിളിച്ചത്. ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. സുഊദി അറേബ്യന്‍ ജനതയെയും മരുഭൂമിയെയും ഒരുപോലെ സ്‌നേഹിച്ച മഹാ മനസ്‌കനായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം തൊട്ടറിഞ്ഞു. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണരുടെ കുടിലുകളില്‍ കയറിയിറങ്ങി അവരുടെ ജീവിതത്തിന്റെ ഭാഗമായി. വിവരത്തിന്റെ ലോകത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട ഈ ഭരണാധികാരി നല്ല വായനാ പ്രിയനായിരുന്നു. വായനാ കുതുകികള്‍ക്കായി അനേകം ലൈബ്രറികള്‍ സ്ഥാപിച്ചു. രിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറിയും മൊറോക്കോയിലെ കസാന്‍ബ്ലാങ്കയില്‍ സ്ഥാപിച്ച ബൃഹത്തായ പൊതു ലൈബ്രറിയും അതില്‍ പ്രധാനം 2007ൽ നവംബറിൽ അന്നത്തെ മാർപാപ്പ ബെനഡിക്ട് 16മനെ കണ്ടു, പോപ്പിനെ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയായി സൗദി അറേബ്യ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സുഭാഷ് ചന്ദ്ര ബോസ് (ജന്മദിനം)

എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന് സ്വാതന്ത്ര്യ ദാഹികളായ ഇന്ത്യന്‍ ജനതയോട് പ്രഖ്യാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണിന്ന്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തില്‍ വിശ്വസിച്ചയാളുമായ നേതാജി തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23 ന് വക്കീലായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തനായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടൊപ്പം കോളജിനു പുറത്തുള്ള വിപ്ലവപ്രവര്‍ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്‍വ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠനമാരംഭിച്ച അദ്ദേഹം 1920 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1921 ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേതാജി ജനങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായി. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജര്‍മനിയില്‍ എത്തി അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. 1943ല്‍ റാഷ് ബിഹാരി ബോസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത നേതാജി ജൂലൈ അഞ്ചിനു ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചു. 1945 ഓഗസ്റ്റ് 18 ന് 48-ാമത്തെ വയസില്‍ തായ്‌വാനില്‍ നടന്ന വിമാനപകടത്തില്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 16 ന് നടന്ന വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷ് രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം 18 ന് മരണമടഞ്ഞു എന്നാണ് ചില രേഖകള്‍. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1999 ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. ബോസിന്റേതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന റങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 1991ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവണ്മെന്റ് ഈ പുരസ്‌കാരം പിന്‍വലിച്ചു. സുഭാഷ് ബോസിനെ സ്റ്റാലിന്‍ സോവിയറ്റ് തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചുവെന്നും പിന്നീട് വധിച്ചുവെന്നുമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇക്കാര്യം നെഹ്രുവിനറിയാമായിരുന്നെന്നും സ്വാമി ആരോപിക്കുന്നു. എന്തായാലും സുഭാഷ് ബോസിന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 24   ♛♛♛♛♛♛♛♛♛♛

ഹോമി ജഹാംഗീർ ഭാഭാ  (ചരമദിനം)

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ. (ജനനം ഒക്ടോബർ 30, 1909 – മരണം ജനുവരി 24, 1966) ബഹിരാ കാശത്തു നിന്ന് എത്തുന്ന കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കുകയും അതു സംബന്ധിച്ച പല ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഹോമി ജെ ഭാഭ ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. ക്വാണ്ടം സിദ്ധാന്തത്തിന്‌‍ സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കൽ സയൻസിൽ ഉപരിപനത്തിനായി കേംബ്രിഡ്ജിലെത്തി. തുടർന്നു പോൾ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തിൽ പ്രവർത്തിക്കുകയും കാവൻഡിഷ് ലബോറട്ടറിയിൽ പ്രവർത്തിച്ചു തിയറട്ടിക്കൽ ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ കോസ്മിക് വികിരണങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ പല പഠനങ്ങളും നടത്തുകയുണ്ടായി. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1945-ല്‍ ടാറ്റാ ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത് ഭാഭയുടെ ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു. 1948-ല്‍ ഭാഭ ചെയര്‍മാനായുള്ള അണുശക്തി കമ്മീഷനും നിലവില്‍ വന്നു. അപ്‌സര, സൈറസ്, സെര്‍ലീന തുടങ്ങിയ അണുറിയാക്ടറുകളും സമ്പുഷ്ട യുറേനിയം പ്ലാന്റും ഭാഭയുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. ഊട്ടിയിലെ റേഡിയോ ടെലസ്‌കോപ്പ് ഭാഭയുടെ സംഭാവന തന്നെയാണ്. മുംബെയിലെ അണുശക്തിനിലയം അറിയപ്പെടുന്നത് ഭാഭയുടെ പേരിലാണ്  (ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍). 1947 ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ജി.എന്‍.പിയുടെ ആയിരത്തിലൊരു ഭാഗം (0.1 ശതമാനം) മാത്രം ശാസ്ത്രഗവേഷണത്തിന് ഉപയോഗിക്കുന്ന സ്ഥിതിയിലായിരുന്നു രാജ്യം. അങ്ങനെയുള്ള ഇന്ത്യയ്ക്ക് ശാസ്ത്രസാങ്കേതിക ഗവേഷണത്തിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ അവസരമൊരുക്കിയ വ്യക്തിയാണ് ഭാഭ. 

കിടയറ്റ ശാസ്ത്രജ്ഞന്‍, കഴിവുറ്റ ഭരണാധികാരി, ചിത്രകാരന്‍, സംഗീതാസ്വാദകന്‍ - ഇതെല്ലാം സമ്മേളിക്കുന്ന അപൂര്‍വ്വവ്യക്തിത്വമായിരുന്നു അദ്ദേഹം. 'ആധുനിക കാലത്തെ ലിയാനാര്‍ഡോ ഡാവിഞ്ചി'യെന്നാണ് സാക്ഷാല്‍ സി.വി. രാമന്‍ ഭാഭയെ വിശേഷിപ്പിച്ചത്. അദ്ദേഹം 1966 ജനുവരി 24ന് ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഹോമി ജഹാംഗീർ ഭാഭാ (ചരമദിനം)

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട  മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909– ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന്‌‍സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു.

സ്വാതന്ത്ര ഇന്ത്യയെ 'കാളവണ്ടി യുഗത്തിൽ നിന്ന് ആണവയുഗത്തിലേക്ക്' നയിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശ്വസ്തതയോടെ ചുമതലയേൽപ്പിച്ചത് ഭാഭയെ ആയിരുന്നു. നെഹ്റു ഭാഭയിലർപ്പിച്ച വിശ്വാസം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. 1947 ൽ സ്വാതന്ത്ര്യം നേടുമ്പോൾ ജി.എൻ.പിയുടെ ആയിരത്തിലൊരു ഭാഗം (0.1 ശതമാനം) മാത്രം ശാസ്ത്രഗവേഷണത്തിന് ഉപയോഗിക്കുന്ന സ്ഥിതിയിലായിരുന്നു രാജ്യം. അങ്ങനെയുള്ള ഇന്ത്യയ്ക്ക് ശാസ്ത്രസാങ്കേതിക ഗവേഷണത്തിന്റെ പേരിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ അവസരമൊരുക്കിയ വ്യക്തിയാണ് ഭാഭ. കിടയറ്റ ശാസ്ത്രജ്ഞൻ, കഴിവുറ്റ ഭരണാധികാരി, ചിത്രകാരൻ, സംഗീതാസ്വാദകൻ - ഇതെല്ലാം സമ്മേളിക്കുന്ന അപൂർവ്വവ്യക്തിത്വമായിരുന്നു അദ്ദേഹം. 'ആധുനിക കാലത്തെ ലിയാനാർഡോ ഡാവിഞ്ചി'യെന്നാണ് സാക്ഷാൽ സി.വി. രാമൻ ഭാഭയെ വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യം നേടി 12 വർഷം കഴിഞ്ഞ് 1959 ലാണ് രാജ്യത്ത് പരീക്ഷണ അടിസ്ഥാനത്തിലെങ്കിലും ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചത്. അങ്ങനെയുള്ള രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ച് 12-ാം ദിവസം ആണവഗവേഷണ നടപടി ആരംഭിച്ചുവെന്ന് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും. നെഹ്റുവിന് മേൽ ഭാഭയുടെ സ്വാധീനം എത്രയുണ്ടായിരുന്നു എന്നതിന് തെളിവാണത്. നെഹ്റുവിന് മേൽ ഭാഭയ്ക്കുണ്ടായിരുന്ന ആ സ്വാധീനം വഴിയാണ് ചുവപ്പുനാടയുടെ കുരുക്കിൽ പെടാതെ ഇന്ത്യൻ ആണവപദ്ധതിക്ക് മുന്നോട്ടു പോകാനായത്.
ഇന്ത്യൻ ആണവപരിപാടിയുടെ പിന്നീടുള്ള വളർച്ച ചരിത്രമാണ്. ലോകത്തെ ഏത് രാജ്യത്തെയും അസൂയപ്പെടുത്തുന്ന വളർച്ച. അതുവഴിയാണ് രാജ്യത്തെ ശാസ്ത്രസാങ്കേതികരംഗം സ്വന്തംകാലിൽ ചുവടുറപ്പിച്ചത്. ട്രോംബെയിലെ ഭാഭ ആറ്റമിക് റിസർച്ച് സെന്ററും ട്രെയിനിങ് സ്കൂളുമെല്ലാം അതിന്റെ തെളിവായി ഇന്നും പ്രവർത്തിക്കുന്നു.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും..



♛♛♛♛♛♛♛♛♛   January- 25   ♛♛♛♛♛♛♛♛♛♛

മാനവേന്ദ്രനാഥ റോയ്  (ചരമദിനം)

മാനവേന്ദ്രനാഥ് റോയ് എന്നഎം.എൻ .റോയ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു.നരേന്ദ്രനാഥ് ഭട്ടാചാര്യഎന്നതായിരുന്നു യഥാർത്ഥ പേര് (ജനനം - 1887 മാർച്ച്; 21 മരണം - 1954 ജനുവരി 25)  ഇന്ത്യൻ വിശ്വമാനവൻ. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കാൻ, കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളി എന്ന ആശയം 1936 ൽ മുന്നാട്ട് വെച്ച വിപ്ളവകാരി. ഇന്ത്യയിൽ പിന്നീട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും, വിപ്ളവകാരികളുടെ ഈറ്റില്ലമായ ബംഗാളിന്റെ ശ്രേഷ്ഠ സംഭാവന തന്നെയായിരുന്നു എം.എൻ. റോയ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാളായ ഇദ്ദേഹമാണ് റഷ്യക്ക് പുറത്തേ ആദ്യത്തെ കമ്മ്യുണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. അതാണ് മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി.
കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ കോൺ ഗ്രസ് ഡെലിഗേറ്റ് ആയിരുന്ന ഇദ്ദേഹം , ചൈനയിലെ റഷ്യൻ സഹായിയുമായിരുന്നു. റഷ്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ലെനിനോട് വളരെ അടുപ്പമുണ്ടായിരുന്ന ഏഷ്യക്കാരനും ഇദ്ദേഹം തന്നെ. അരബിന്ദോയുടെ നേഷനൽ കോളേജിലും, ബംഗാൾ ടെക്നിക്കൽ സ്കൂളിലും പഠനം. വിഷയ ങ്ങ ൾ ഇഞ്ചിനിയറിംഗും കെമിസ്ട്രിയും.  കോളേജ് കളേക്കാൾ, സ്വയം വിജ്ഞാനം ആർജിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി.   മഹാനായ ലെനിന്റെ നിലപാടുകളെപ്പോലും എതിർത്ത ധിഷണാശാലി. ചൈനയിലെത്തി മാവോ സേതൂങ്ങിനെയും ചൗഎൻലായിയെയുമൊക്കെ വിളിച്ചുവരുത്തി നിർദേശങ്ങൾ കൊടുത്തിരുന്ന ആൾ. ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഭ’ എന്ന് ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ച വ്യക്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമരവു മായി ബന്ധപ്പെട്ട ബംഗാളിലെ ചിൻഗ്രിപോട്ട റെയിൽവേ സ്റ്റേഷൻ (1907), നേത്ര (1910) കലാപങ്ങളിൽ പങ്കെടുത്തു. 1910ൽ ഹൌറ ഗൂഢാലോചനാ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

പതിനേഴുഭാഷകൾ അറിയുമായിരുന്ന റോയി സകലരാജ്യങ്ങളിലെയും രഹസ്യപ്പോലീസുകാരുടെ കണ്ണിൽപ്പൊടിയിട്ട് പലവേഷത്തിൽ പലപേരുകളിൽ പലരാജ്യങ്ങളിൽ സഞ്ചരിച്ചു.  ഒടുവിൽ ബ്രിട്ടീഷുകാരുടെ ജയിലിൽ ആറുവർഷം കഠിനയാതന അനുഭവിച്ചു. .റഷ്യയിൽ ജോസഫ് സ്റ്റാലിന്റെ പ്രതാപകാലത്ത് റോയ് മുഖ്യധാര കമ്മ്യൂണിസം വിട്ട്, സ്വതന്ത്രവും തീവ്രവുമായ രാഷ്ട്രീയചിന്തകളിലേക്കു തിരിഞ്ഞു. കമ്യൂണിസത്തിനുമപ്പുറത്തേക്കു കടന്നുചിന്തിച്ച റോയി ‘റാഡിക്കൽ ഹ്യൂമനിസം’ എന്ന ആശയം അവതരിപ്പിച്ചു. കമ്യൂണിസ്റ്റുകാരുടെ ശത്രുവായി മാറി. 1946 ൽ ഡെറാഡൂണിൽ ഇന്ത്യൻ റിണയസൻസ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയുണ്ടായി. ഇന്ത്യയുടെ നവോത്ഥാന പ്രസ്ഥാനത്തിന് ചൂരും ചൂടും പകരുക എന്ന ഉദ്ദേശത്തോടെ രൂപംകൊടുത്തതായിരുന്നു ഈ സ്ഥാപനം. തിരക്കകുളിൽ നിന്നൊക്കെ വിട്ടു അവധിക്കാലം ആഘോഷിക്കുന്ന വേളയിൽ സംഭവിച്ച ഒരു അപകടത്തിന്റെ ഭാഗമായി റോയിയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. തുർച്ചയായി വന്ന രണ്ടാമത്തെ ഹൃദയാഘാതത്തിൽ റോയ് അന്തരിച്ചുഎം.എൻ. റായുടെ "ഹിസ്റ്റോറിക്കൽ റോൾ ഓഫ് ഇസ്ലാം" എന്ന ഉപന്യാസം "ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്" എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   January- 26   ♛♛♛♛♛♛♛♛♛♛

റിപ്പബ്ലിക്ക് ദിനം

ഇന്ത്യ 1947  ആഗസ്റ്റ് 15ന്  ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തുവെങ്കിലും  സ്വന്തമായ  ഒരു ഭരണഘടനയില്‍  (ഹിന്ദിയിലും, ഇംഗ്ലീഷിലും ) നാഷണല്‍ അസംബ്ലി ഒപ്പു വച്ചത് ജനുവരി 24, 1950 നാണ്.

പിന്നിട് രണ്ടു ദിവസം  കഴിഞ്ഞ് ജനുവരി 26, 1950 നാണ്  ഭരണഘടന  ഔദ്യോഗികമായി പ്രാബല്യത്തില്‍  വന്നത്.  ഈ ഭരണഘടനയിലൂടെ ഇന്ത്യാകാര്‍ക്ക്  അവരില്‍ നിന്നു തന്നെ അവരുടെ ഭരണകര്‍ത്താക്കന്മാരെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ലഭിച്ചു. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റാണി ഗൈൻദിൻലിയു (ജന്മദിനം)


ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ നാഗ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു മണിപ്പൂരുകാരിയായ റാണി ഗൈൻദിൻലിയു. (26 ജനുവരി 1915-17 ഫെബ്രുവരി 1993) 14 വയസ്സ് പൂർത്തിയാവുമം മുമ്പ് തന്നെ ഗൈഡിൻ ലിയു സമര രംഗത്തേക്ക് ഇറങ്ങിയിരുന്നു, ധർമ്മയാത്ര എന്ന പരിപാടിയിലാണ് ആ പെൺകുട്ടി ആദ്യമായി നേരിട്ട് പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുന്നത്. ഈ സമയത്ത് ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതയിലും അന്യായമായ നികുതിപിരിവിലും വനവാസികൾ നട്ടം തിരിയുകയായിരുന്നു, വന വിഭവങ്ങളുടെ നിയന്ത്രണം കൈയടക്കി വച്ചിരുന്ന ബ്രിട്ടീഷുകാർ ഉൽപന്നങ്ങൾ അതി ഭീമമായ നികുതിയും ചുമത്തിയിരുന്നു, ഗ്രാമീണരെ സംഘടിപ്പിച്ച ഗൈഡിൻലിയു സായുധ പോരാട്ടം ആരംഭിച്ചു, 1931 ൽ ബന്ധുവും സംഘടനയുടെ തലവനുമായ ഹെയ്പ ജഡോ നാഗിനെ ബ്രിട്ടീഷുകാർ പിടി കൂടി തൂക്കിലേറ്റി, തുടർന്ന് സംഘടനയുടെ ആത്മീയ നേതാവും സായുധ വിഭാഗത്തിൻറഎ മേധാവിയുമായി ഗൈഡിൻ ലിയു ചുമതലയേറ്റെടുത്തു, നികുതി പിരിവുകൾ തടഞ്ഞ ഗൈഡിൻ ലിയു നാഗാ ഗോത്രത്തിൻറെ കിരിടം വയ്ക്കാത്ത റാണിയായി മാറി നാഗാലാൻഡിലും മണിപ്പൂരിലും ഉടനീളം സഞ്ചരിച്ച അവർ അതി ശക്തമായ ഒരു സായുധ സംഘം രൂപീകരിച്ചു. 1932-ഇൽ , തന്റെ പതിനാറാം വയസിൽ ഗൈഡിൻലിയു ഒളിപോർ സംഘത്തിന്റെ നേതാവായി. 1931 -ൽ ഗൈഡിൻലിയുവിനെ പറ്റി വിവരം നൽകുന്നവർക്കായി 5൦൦ രൂപ ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സർക്കാരിന് പക്ഷെ ഒന്നര വർഷം കാത്തിരിക്കേണ്ടിവന്നു. 1932 ഒക്റ്റോബർ 12 ന് അസം റൈഫിൾസ് ക്യാപ്ററൻ മക് ഡോണാൽഡ് ഗൈഡിൻ ലിയുവിൻറെ  ഒളിത്താവളത്തിൽ മിന്നലാക്രമണം നടത്തി, ഗൈഡിൻ ലിയുവും കൂട്ടാളികളും കീഴടങ്ങി, അനുയായികളെ ഭൂരിപക്ഷത്തിനെയും തൂക്കിലേറ്റിയ ബ്രിട്ടീഷ് ഭരണകൂടം ഗൈഡിൻ ലിയുവിനെ 10 മാസത്തെ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു, ഗുവഹത്തി, ഷില്ലോംഗ്, ഐസ്വാൾ, തുറ ജയിലുകളിലായി ഗൈഡിൻലിയുവിനെ ബ്രിട്ടീഷുകാർ മാറ്റി മാറ്റി പാർപ്പിച്ചു, 1937 ൽ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്രറു ഗൈഡിൻലിയുവിനെ ഷില്ലോംഗ് ജയിലിൽ സന്ദർശിച്ചതോടെയാണ് അവരുടെ പോരാട്ടത്തിൻറെ കഥ പുറം ലോകം അറിയുന്നത്,  ജവഹർലാൽ നെഹ്റുവാണ്  ഗൈഡിൻലിയുവിനെ റാണി ഗൈഡിൻലിയു എന്ന് വിളിക്കുന്നത്, കുന്നുകളുടേയും വനവാസികളുടേയും റാണിയെന്ന് നെഹ്രറു അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചു,1946 ൽ നെഹ്രുവിൻറെ നേതൃത്തിൽ ഭാരത്തിൻറെ താൽകാലിക സർക്കാർ രൂപ വത്കരിക്കപ്പെട്ടപ്പോൾ ജവഹർലാൽ നെഹ്റു ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് റാണി ഗൈഡിൻ ലിയുവിൻറെ മോചനം സംബന്ധിച്ചതായിരുന്നു. 1993 ഫെബ്രുവരി 17 -ആം തീയതി തന്റെ 78-ആം വയസിൽ റാണി ഗൈഡിൻലിയു നിര്യാതയായി. .1972 ൽ രാജ്യം റാണിക്ക് സ്വാതന്ത്യ സമര സേനാനിക്കുള്ള താമര പത്ര സ്വാതന്ത്ര്യ സേനാനി പുരസ്ക്കാരം, വിവേകാനന്ദ സേവാ പുരസ്ക്കാരം, ബിർസ മുണ്ഡ പുരസ്ക്കാരം,1982 ൽ പദ്മ ഭൂഷണും നൽകി ആദരിച്ചു.1993 ഫെബ്രുവരി 17 ന് റാണി അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   January- 27   ♛♛♛♛♛♛♛♛♛♛

ആർ. വെങ്കിട്ടരാമൻ (ചരമദിനം)

രാമസ്വാമി വെങ്കടരാമൻ (ഡിസംബർ 4, 1910 -ജനുവരി 27,2009 സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്ഇന്ത്യയുടെ പരമോന്നത പദവിയില്‍ എത്തിയ ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്‌ അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി, അഭിഭാഷകന്‍, തത്വചിന്തകന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ തഞ്ചാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

1966ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള പലകാര്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ അദ്ദേഹം കൈവെടിഞ്ഞിരുന്നില്ല. 1910 തഞ്ചാവൂരിലെ രാജമടം ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. നിയമബിരുദമെടുത്തശേഷം മദ്രാസ്‌ ഹൈക്കോടതിയിലും പിന്നീട്‌ സുപ്രീം കോടതിയിലും അഭിഭാഷകനായി. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942മുതല്‍ 1944വരെ ജയില്‍വാസം അനുഭവിച്ചു. 1950ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്‌ക്കും 1952ല്‍ ഒന്നാമത്തെ പാര്‍ലമെന്റിലേയ്‌ക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ വീണ്ടും ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനം രാജിവച്ച്‌ തമിഴ്‌നാട്ടില്‍ മന്ത്രിയായി.

തമിഴ്‌നാട്ടിലെ വ്യവസായ മുന്നേറ്റത്തില്‍ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല. ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1987 ജൂലൈ 25നാണ്‌ സ്ഥാനമേറ്റത്‌ 1992 ജൂലൈ 25ല്‍ അധികാരമൊഴിഞ്ഞു.മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണദ്ദേഹം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലൂയിസ് കാരോള്‍ (ജന്മദിനം)

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം സാധിച്ചിരുന്ന ആളായിരുന്നു ലൂയിസ് കാരോള്‍. ഈ പേര് പക്ഷെ തൂലികാ നാമമാണ്.(27 ജനുവരി 1832-14 ജനുവരി1898) യഥാര്‍ത്ഥ പേര് ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ-്സണ്‍  അര്‍ത്ഥങ്ങളും ദുരര്‍ത്ഥങ്ങളും അര്‍ത്ഥ വിത്യാസങ്ങളുമെല്ലാം പ്രയോഗിച്ച് അദ്ദേഹം എല്ലാവരെയും ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു.  കുട്ടികളുടെ സാഹിത്യമായി അദ്ദേഹം രചിച്ച കൃതികളെല്ലാം മുതിര്‍ന്നവരെയും രസിപ്പിച്ചു. സാഹിത്യത്തെ പോഷിപ്പിച്ചു. ജയിംസ് ജോയ്സ്, ജോര്‍ജ് ലൂയിസ് ബോര്‍ഗെസ് തുടങ്ങിയ സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ചു. സിംബോളിക് ലോജിക്, ദി ആല്‍ഫബെറ്റ് സൈബര്‍ വാട്ട് ദി ടോള്‍ട്ടോയ്സ് സെഡ് ടു ആച്ചില്ലെസ് തുടങ്ങിയവയാണ് പ്രധാനപുസ്തകങ്ങള്‍. ചെറിയ പെണ്‍കുട്ടികളെ ലൂയിസിന് വളരെ ഇഷ്ടമായിരുന്നു. ആലീസ് ലിഡെല്‍ എന്ന പെണ്‍കുട്ടിയോട് പ്രത്യേകിച്ചും ഈ കുട്ടിയുടെ പേരാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്‍റിന് പ്രേരണയായത്.

വിഖ്യാതമായ ബാലസാഹിത്യ നോവൽ ആലീസിന്റെ അത്ഭുത ലോകം,ആലീസിന്റെ സ്വപ്നമാണ് കഥയുടെ തുടക്കം. സ്വപ്നത്തില്‍ സമയം വൈകിയെന്ന് പരിഭവിച്ച് വാച്ച് നോക്കി ഓടുന്ന മുയല്‍ ക്കുട്ടനു പുറകെ അവളും അത്ഭുതലോകത്തില്‍ പ്രവേശിക്കുന്നു. അവിടത്തെ കൗതുകങ്ങളാണ് ഭ്രമാത്മകമായ രചനയുടെ ഇതിവൃത്തം. ഫാന്റസിയും യാഥാര്‍ഥ്യവും തിരിച്ചറിയാത്തവിധം ഇഴുകിച്ചേരുന്ന രചന. ആലീസ് സ്വാദുള്ള ദ്രാവകം കുടിക്കുന്നതും തുടര്‍ന്ന് ചെറുതാവുന്നതും വലുതാവുന്നതും, വിചിത്രമായ കൂണുകളുടെ ലോകവും അവിടത്തെ അന്തേവാസിയായ പുഴുവുമായുള്ള വര്‍ത്തമാനങ്ങളും, അത്ഭുതലോകത്തെ അധികാരികളുടെ പൂന്തോട്ടത്തിലൂടെയുള്ള യാത്ര, കിളികളോടും മൃഗജാലങ്ങളോടുമുള്ള കിന്നാരം ഇങ്ങനെ കാഴ്ചയുടെ അത്ഭുതലോകമാണ് രചനയില്‍ വരച്ചുവച്ചിട്ടുള്ളത്. 

ആലീസ് ഒരു സാംസ്കാരിക ചിഹ്നമായി തിരിച്ചറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ സാധാരണ ബാലകഥാപാത്രങ്ങളിൽ നിന്നുള്ള വഴിമാറലായി ആലീസ് വിശേഷിപ്പിക്കപ്പെട്ടു. രണ്ട് ആലിസ് പുസ്തകങ്ങളുടേയും വിജയം, ആലീസിന്റെ പ്രകൃതത്തിലുള്ള കഥാപാത്രത്തെ കേന്ദ്രീകരിച്ച് അനേകം തുടർ കഥകൾ, പാരഡികൾ, അനുകരണങ്ങൾ എന്നിവയുടെ രചനകൾക്ക് പ്രചോദനമായി. വിമർശനാത്മകമായ നിരവധി സമീപനങ്ങളിലൂടെ അവൾ വ്യാഖ്യാനിക്കപ്പെട്ടു. നിരവധിയാളുകളെ സ്വാധീനിച്ച വാൾട്ട് ഡിസ്നിയുടെ സിനിമയിലടക്കം (1951) അനേകം അനുകരണങ്ങളിലും ഭാവനകളിലും പ്രത്യക്ഷപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   January- 28   ♛♛♛♛♛♛♛♛♛♛

ചലഞ്ചർ ദുരന്തം

നാസയുടെ (NASA) സ്പേസ് മിഷനുകളിൽ മറക്കാനാകാത്ത കറുത്ത അദ്ധ്യായങ്ങളിലൊന്നാണ് 1986 ജനുവരി 28 ലെ ചലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തം. രണ്ടു സ്ത്രികളടക്കം നാസയിലെ പ്രമുഖരായ ഏഴു ക്രുമെoബേർസ് ആയിരുന്നു ചലഞ്ചർ സ്പേസ് ദൗത്യത്തിൽ പങ്കാളികളായത് പങ്കെടുത്ത രണ്ടു സ്ത്രീകൾക്കും പ്രത്യോകതയുണ്ട് സള്ളി റൈസ് എന്ന ബഹിരാകാശ സഞ്ചാരി ആദ്യമായി സ്പേസിലോക്ക് സഞ്ചരിക്കുന്ന അമേരിക്കൽ വനിതയായിരുന്നു. ക്രിസ്റ്റയാകട്ടെ നാസയുടെ teacher in space project ലേക്ക് വന്ന പതിനൊന്നായിരത്തോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകശത്തെത്തുന്ന ആദ്യ ടീച്ചർ എന്ന ബഹുമതി കര സ്ഥമാക്കാൻ തയ്യാറെടുക്കുകയായിരുന്നു. വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷം വലിയ വിസ്ഫോടനത്തോടെ ചലഞ്ചർ കത്തിനശിച്ചു. പ്രമുഖരായ ഏഴു പേരുടെ ജീവനും ഏകദേശം 20 ലക്ഷം ലിറ്റർ ഇന്ധനവുമാണ് അവിടെ കത്തിയെരിഞ്ഞത് .ഷട്ടിൽ അവശിഷ്ടങ്ങൾ US കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.ഷട്ടിലിന്റെ വലതു സോളിഡ് റോക്കറ്റ് ബുസ്റ്റ്റിൽ ഉണ്ടായ ചോർച്ചയായി രുന്നത്രേ അപകട കാരണം തീവ്ര മർദ്ദത്തിൽ പുറമേയുള്ള ഇന്ധന ടാങ്കിൽ സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തു.നിസ്സാരമെന്നു പുറമേ തോന്നുന്ന ഈ ചെറു പ്രവർത്തനത്തക രാറുകൾ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി. അമേരിക്കൻ പ്രസിഡന്റ് റീഗൻ രാജ്യത്തെ അദി സംബോധന ചെയ്തു സംസാരിച്ചു.ദുഖാചരണ ചടങ്ങുകൾ മാസങ്ങൾ നീണ്ടുനിന്നു.ഓരോ വർഷവും ഈ ദുരന്തത്തിന്റെ ഓർമ്മകൾ രാജ്യം സ്മരിക്കുന്നു .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   January- 29   ♛♛♛♛♛♛♛♛♛♛

റൊമാരിയോ (ജന്മദിനം)

ബ്രസീലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരമായിരുന്നു റൊമാരിയോ (29 ജനുവരി 1966) അമേരിക്കയില്‍ നടന്ന 1994 ലോകകപ്പ് ബ്രസീലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഇദ്ദേഹം 1994 ലോകകപ്പില്‍ ബ്രസീല്‍ മുത്തമിടുമ്പോള്‍ 5 ഗോളും 3 അസിസ്റ്റുമായി റൊമാരിയോ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. അക്കൊല്ലം മികച്ച കളിക്കാരനുള്ള ഫിഫാ പുരസ്‌കാരവും ഇദ്ദേഹത്തിനായിരുന്നു.

ഫുട്‌ബോളിനോട് കടുത്ത പ്രണയമായിരുന്നു റൊമാരിയോയ്ക്ക്. അതിനാല്‍ത്തന്നെ തന്റെ വിവാഹം ഒരു ഫുട്‌ബോള്‍ മൈതാനത്താണ് അദ്ദേഹം നടത്തിയത്. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ കെട്ടു പൊട്ടിയ പട്ടം പോലെ പറന്ന അദ്ദേഹത്തിനു കളിക്കളത്തിലും കനത്ത തിരിച്ചടിയുണ്ടായി. എങ്കിലും പെലെയ്ക്കു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ 1000 ഗോള്‍ തികച്ചവരുടെ പട്ടികയില്‍ രണ്ടാമനാണ് അദ്ദേഹം. ബ്രസീലിനായി 70 മത്സരങ്ങളില്‍ 55 ഗോള്‍. ഫസ്റ്റ്ക്ലാസ് കരിയര്‍ 1985 ല്‍ ബ്രസീലിലെ വാസ്‌കോഡ ഗാമയില്‍ ആരംഭിച്ച് 2009 ല്‍ ബ്രസീലിയന്‍ ക്ലബ് അമേരിക്കന്‍ ആര്‍.ജെ യില്‍ അവസാനിക്കുമ്പോള്‍ 448 മത്സരങ്ങളില്‍ 309 ഗോളാണു സമ്പാദ്യം. കരിയറില്‍ ലോകകപ്പിനു പുറമേ 1988 സോള്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍, 1997 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ്, 1989, 1997 കോപ്പ അമേരിക്ക, 1998 ലെ കോണ്‍കാകാഫ് തുടങ്ങി നിരവധി വിജയങ്ങളില്‍ പങ്കാളിയായി. ടോട്ടല്‍ ഫുട്‌ബോളിന്റെ ആശാനായ വിഖ്യാതതാരം യോഹന്‍ക്രൈഫ് പരിശീലിപ്പിച്ച ബാഴ്‌സയുടെ സ്വപ്ന ടീമില്‍ ബള്‍ഗേറിയന്‍ താരം സ്റ്റച്ച്‌കോവിനൊപ്പം മുന്നേറ്റ നിരയില്‍ റൊമാരിയോ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

കരിയറിന്റെ അവസാനം വരെ ഗോളടിക്കുന്നതില്‍ കേമനായിരുന്നു പൊതുവേ കുള്ളനായിരുന്ന റൊമാരിയോ. എന്നാല്‍ സമകാലികരായ റൊണാള്‍ഡോയ്ക്കു കിട്ടിയ അംഗീകാരത്തിന്റെ പകുതി പോലും താരത്തിനു ലഭിച്ചില്ലായെന്നതാണു സത്യം. 1990, 1998 ലോകകപ്പുകള്‍ പരിക്ക് മൂലവും 2002 ലോകകപ്പ് കോച്ച് സ്‌കോളാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നും റൊമാരിയോയ്ക്കു നഷ്ടമായി. എങ്കിലും കളിച്ച ഒരേ ഒരു ലോകകപ്പില്‍ കപ്പുയര്‍ത്തി താരമായ ഇദ്ദേഹത്തെ എക്കാലത്തെയും മികച്ച 5 ബ്രസീലിയന്‍ താരങ്ങളിലൊരാളായി 1999 ല്‍ ഇന്റര്‍നെറ്റ് പോളിലൂടെ തെരഞ്ഞെടുത്തിരുന്നു. ലോകത്തിലെ മികച്ച 100 കളിക്കാരുടെ പട്ടികയിലിപ്പോഴും ഈ റയോ ഡി ജനീറോക്കാരനുണ്ട്.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 30   ♛♛♛♛♛♛♛♛♛♛

ഗാന്ധിയുടെ മരണം

ഇന്ത്യയുടെ ചരിത്രത്താളിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30വെള്ളിയാഴ്ച്ചയാണ്ഇന്ത്യയുടെ രാഷ്ട്രപിതാവായമോഹൻദാസ് കരംചന്ദ് ഗാന്ധികൊല്ലപ്പെട്ടത്. ഡെൽഹിയിലെബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ്നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.വെടികൊണ്ടു വീണ ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായിയമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക്കൊണ്ടുപോയി. 250 പേരടങ്ങുന്ന, കര-കടൽ-വ്യോമ സൈനികരുടെ ഒരു സംഘമാണ് ശവമഞ്ചം വലിച്ചുകൊണ്ട് പോയത്. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്തെത്താൻ അഞ്ച് മണിക്കൂറെടുത്തു. ഗാന്ധിജിയുടെ വധം ലോകമെങ്ങും ചലനങ്ങളുണ്ടാക്കി. ഇംഗ്ലണ്ടിലെജോർജ്ജ് ആറാമൻ രാജാവ്, പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി,വിൻസ്റ്റൺ ചർച്ചിൽ, സ്റ്റാഫോർഡ് ക്രിപ്സ്, ജോർജ്ജ് ബർണാർഡ് ഷാ,ഹാരി എസ്. ട്രൂമാൻ എന്നിങ്ങനെ അനേകം പേർ ഡൽഹിയിലേക്ക് അനുശോചനസന്ദേശമയച്ചു.ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യന്റെ ദാരുണ അന്ത്യം ലോകജനതയെ അറിയിക്കുന്നതില്‍ അദ്ഭുതകരമായ മികവാണ് മാധ്യമങ്ങള്‍ പുലര്‍ത്തിയത്.

മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച കറാച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഡോണ്‍' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഭൂരിപക്ഷം പേജുകളും ഗാന്ധിവധ വാര്‍ത്തകള്‍ക്കായി നീക്കിവെച്ചു. ഗാന്ധിജിയുടെ ഇന്ത്യന്‍ പത്രങ്ങള്‍ കൊടുത്തതിലും വലിയ ചിത്രമാണ് 'ഡോണ്‍' ഒന്നാംപേജില്‍ നല്കിയത്. തലക്കെട്ട്: 'MAHATMA GANDHI A MARTYR TO ASSASSIN'S BULLETS HIT BY FOUR SHOTS AT CLOSE RANGE: WORLD SHOCKED BY NEWS OF DELHI OUTRAGE: ASSAILANT ARRESTED.'  

ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക കുഷ്ഠരോഗ ദിനം

മനുഷ്യരാശി നാലായിരം വർഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം. ഇന്ത്യയിലേയും, ചൈനയിലേയും, ഈജിപ്തിലേയും പുരാതനസംസ്കാരങ്ങൾക്ക് ഈ രോഗം പരിചിതമായിരുന്നു.അക്കാലങ്ങളിൽ കുഷ്ഠബാധയിൽ ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്ക് ആളുകൾക്ക് സ്ഥിരമായ അംഗഭംഗം വന്നിട്ടുണ്ടാകാമെന്ന് 1995-ൽ ലോകാരോഗ്യസംഘടന കണക്കാക്കി.കഴിഞ്ഞ 20 വർഷത്തിനിടെ ലോകമൊട്ടാകെ 15 ലക്ഷം മനുഷ്യർ ഈ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.ചികിത്സക്കു സൗകര്യമുള്ള സാഹചര്യങ്ങളിൽ, രോഗികളെ നിർബ്ബന്ധപൂർവം ഒറ്റപ്പെടുത്തുകയോ മാറ്റി താമസിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെ പല നാടുകളിലും കുഷ്ഠരോഗികളുടെ കോളനികൾ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിൽ തന്നെ ആയിരത്തോളം കോളനികൾ ഉള്ളതായി പറയപ്പെടുന്നു.ചൈന,റൊമേനിയ,ഈജിപ്ത്, നേപ്പാൾ, സൊമാലിയ, ലൈബീരിയ, വിയറ്റ്നാം,ജപ്പാൻ എന്നിവിടങ്ങളിലും കുഷ്ഠരോഗി കോളനികളുണ്ട്.ഏറെ സാംക്രമികസ്വഭാവമുള്ള രോഗമായി കുഷ്ഠം ഒരു കാലത്തു കരുതപ്പെട്ടിരുന്നു.

റൌള്‍ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത്. ഇതിനായി അദ്ദേഹം അബേ ബലെസിനോട് കടപ്പെട്ടിരിക്കുന്നു. 1954 ല്‍ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്. കുഷ്ഠരോഗി എന്ന് വിളിക്കുന്നത് ഇപ്പോഴും ഒരു നിന്ദാവാചകമായിട്ടാണ് ആളുകള്‍ കരുതുന്നത്. 

സാമൂഹികമായ വിവേചനം രോഗികളെ ദാരിദ്ര്യത്തിലേക്കും ഏകാന്തതയിലേക്കും കൊണ്ടെത്തിക്കുന്നു. യു.എന്‍., ആം‌നെസ്റ്റി ഇന്‍റര്‍നാഷണല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ മാത്രമാണ് പലപ്പോഴും ഈ രോഗികളുടെ രക്ഷയ്ക്കെത്തുന്നത്. രോഗം ഭേദമായവര്‍ക്കു പോലും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം

മധ്യകാല രോഗമായി അറിയപ്പെടുന്ന കുഷ്ഠരോഗം ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. ലോകാരോഗ്യ സംഘടന ലക്‍ഷ്യം വച്ചതനുസരിച്ച് നാലു രാജ്യങ്ങള്‍ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്ന് കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്തു കഴിഞ്ഞു. 

ഇന്ത്യയിൽ ജനുവരി 30 ദേശീയകുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   January- 31   ♛♛♛♛♛♛♛♛♛♛

ജോൺ ബോസ്‌കോ (ചരമദിനം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഡോൺ ബോസ്കോഎന്ന ജോൺ ബോസ്കോ (1815 ഓഗസ്റ്റ് 16 - 1888 ജനുവരി 31 ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധനാണ് ജോണ്‍ ബോ സ്‌കോ. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് അദ്ദേഹം കൂടുതല്‍ വിളിക്കപ്പെടുന്നത്. ഏതൊരുവനും മാതൃകയാക്കാവുന്ന വിശുദ്ധ ജന്മമായിരുന്നു ഡോണ്‍ ബോസ്‌കോയുടേത്. വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച്, ജീവിതമാര്‍ഗത്തിനു വേണ്ടി ചെറുപ്രായ ത്തില്‍ തന്നെ കഠിനമായി അദ്ധ്വാനിച്ച് മുന്നോട്ടുനീങ്ങിയ ഡോണ്‍ ബോസ്‌കോ കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളു ടെയും മധ്യസ്ഥനായി അറിയപ്പെടുന്നു. ഇറ്റലിയിലെ റെച്ചി എന്ന സ്ഥലത്താണ് ഡോണ്‍ ബോസ്‌കോ ജനിച്ചത്. ദാരിദ്ര്യത്തോടു പോരാടി യിരുന്ന ആ കുടുംബത്തിനു അല്പം കൃഷിഭൂമി മാത്രമാണുണ്ടായിരുന്നത്. ജോണിനു രണ്ടു വയസുള്ളപ്പോള്‍ പിതാവു മരിച്ചു. ഇതോടെ കുടുംബം പട്ടിണിയിലേക്ക് വഴുതിവീണു. ചെറു പ്രായം മുതല്‍ തന്നെ ജോണും സഹോദരനും മണ്ണില്‍ അധ്വാനിച്ചു. ജോണിനു പല സര്‍ക്കസ് വിദ്യകളും മാജിക്കും അറിയാമായിരുന്നു. തെരുവില്‍ ഈ വിദ്യകള്‍ അവതരിപ്പിച്ച് കിട്ടുന്ന പണം കൂടി തന്റെ പഠനത്തിനും കുടുംബത്തിന്റെ ചെലവിനുമായി ജോണ്‍ മാറ്റിവച്ചു. ഒരിക്കല്‍ ജോണി നു ഒരു ദര്‍ശനമുണ്ടായി. കുട്ടികളെ പഠിപ്പിക്കുന്നതിനും അവര്‍ക്കു വേണ്ടി ജീവിക്കുന്നതിനും വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചിരിക്കുന്നതെന്നു ജോണിനു ആ ദര്‍ശനത്തിലൂടെ ബോധ്യ മായി. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ലെങ്കിലും ജോണ്‍ പഠനത്തില്‍ മോശമായില്ല. അമ്മ മാര്‍ഗരറ്റ് ജോണിനെ ദൈവഭയത്തിലും ദൈവസ്‌നേഹ ത്തിലും വളര്‍ത്തികൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ജോണിന്റെ പഠനത്തി നു വേണ്ടി സമയവും പണവും ചെലവഴിക്കുന്നതില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു എതിര്‍പ്പുണ്ടായി രുന്നു. പഠിക്കാന്‍ പോകുന്ന സമയം കൂടി കുടുംബത്തിനു വേണ്ടി അധ്വാനിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇടവക വികാരിയുടെ സഹായത്തോടെയാണ് ജോണ്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജോണിന്റെ ഏറ്റവും അടുത്ത സുഹൃത്ത് യേശുക്രിസ്തുവായിരുന്നു. തന്റെ വേദനകളും ബുദ്ധിമു ട്ടുകളും ഉറ്റസുഹൃത്തിനോടെന്ന പോലെ ജോണ്‍ ദൈവവുമായി പങ്കുവച്ചു. എല്ലാക്കാര്യത്തിലും ദൈവകൃപ ജോണിനൊപ്പം ഉണ്ടായിരുന്നുതാനും. ഒടുവില്‍, ഒരു വൈദികനാകുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജോണിനു സാധിക്കുകയും ചെയ്തു. സെമിനാരിയില്‍ പഠിക്കുന്ന സമയത്തും തയ്യല്‍ ജോലികളും ചെരുപ്പുനിര്‍മാണവും ആശാരിപ്പണിയും ജോണ്‍ ചെയ്യുമായിരുന്നു. പാവ പ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടി തന്റെ പൗരോഹിത്യം മാറ്റിവയ്ക്കുകയാണ് ജോണ്‍ ചെയ്തത്. അനാഥക്കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ജോണ്‍ തുടങ്ങി. തെരുവു തെണ്ടി ജീവിച്ചിരുന്ന കുട്ടികളെ തന്റെയൊപ്പം കൊണ്ടുവന്ന് അവരെ ദൈവഭയമുള്ളവരാക്കി മാറ്റിയെടുക്കാന്‍ ജോണിനു കഴിഞ്ഞു. കുട്ടികളെ ദൈവവുമായി അടുക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ജോണ്‍ എഴുതി. 1859ല്‍ ജോണ്‍ സലേഷ്യന്‍ സഭയ്ക്കു രൂപം നല്‍കി. പരിശുദ്ധ കന്യാമറിയത്തോടുള്ള ജോണിന്റെ ഭക്തിയും ഏറെ പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ക്കു വേണ്ടി വാദിക്കുവാനും അവരുടെ അവകാശങ്ങള്‍ മുതലാളി വര്‍ഗത്തില്‍ നിന്നു നേടിയെടുക്കാനും ജോണ്‍ പരിശ്രമിച്ചിരുന്നു. തളര്‍വാത രോഗം പിടിപെട്ട് കിടപ്പിലായ ജോണ്‍ 1888 ജനുവരി 31നാണ് മരിക്കുന്നത്. 1907 ജൂലൈ 21ന് പിയൂസ് പത്താമന്‍ മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിക്കുകയും ചെയ്തു. 1929-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, 1934-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ ജിയോവന്നി മെല്‍ക്കിയോര്‍ ബോസ്കോ എന്നും അദ്ദേഹം അറിയപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മേജർ സോമനാഥ് ശർമ്മ (ജന്മദിനം)

ന്ത്യയുടെ പരമോന്നത ബഹുമതിയായ പരമവീര ചക്രം ആദ്യം ലഭിച്ച വ്യക്തിയാണ്‌ മേജർ സോമനാഥ് ശർമ്മ. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിനു പരമവീര ചക്രം ലഭിച്ചത് (ജനുവരി 31, 1923 – ഒക്ടോബർ 31, 1947) മേജര്‍ സോമനാഥ് ശര്‍മ്മയ്ക്ക് യുദ്ധം ഒരിക്കലും അന്യമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പ് പടയുടെ വെടിയുണ്ടകള്‍ക്കിടയിലൂടെ തന്റെ റെജിമെന്റിലെ പരിക്കേറ്റ സൈനികനെ തോളിലേറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചതിന് സൈനിക ബഹുമതി സ്വന്തമാക്കിയ ധീരന്‍.

ഹിമാചലിലെ പ്രസിദ്ധമായ സൈനിക കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ മേജര്‍ ജനറല്‍ വിശ്വനാഥ് ശര്‍മ്മ. സഹോദരങ്ങളെല്ലാം സൈന്യത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. ഒരേയൊരു സഹോദരിയാകട്ടെ സൈന്യത്തില്‍ ഡോക്ടറും.

ശ്രീനഗര്‍ പിടിച്ചെടുക്കാന്‍ പാകിസ്ഥാന്റെ നീക്കം മനസ്സിലാക്കിയ ഇന്ത്യ ബാഡ്ഗാം ഗ്രാമത്തെ സംരക്ഷിക്കാന്‍ അയച്ചത് മേജര്‍ സോമനാഥ് ശര്‍മ്മയെ ആണ് . ബാഡ്ഗാം ഇന്ത്യക്ക് അത്രത്തോളം തന്ത്ര പ്രധാനമായിരുന്നു.അഞ്ഞൂറോളം വരുന്ന പാക് പഷ്തൂണ്‍ ഭീകരര്‍ ആയിരുന്നു ശ്രീനഗര്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത്. അവര്‍ക്ക് കടന്നു പോകാനുള്ള വഴിയായിരുന്നു ബാഡ്ഗാം . അത് കടന്ന് ശ്രീനഗര്‍ പിടിച്ച് തന്ത്രപ്രധാനമായ വിമാനത്താവളം കൈക്കലാക്കാനായിരുന്നു ശ്രമം. മൂന്നു വശങ്ങളില്‍ നിന്നും ഭീകരര്‍ സോമനാഥിന്റെ കമ്പനിയെ വളഞ്ഞതോടെ ഘോരയുദ്ധമാണ് നടന്നത്.ഹോക്കി കളിക്കിടെ ഒടിഞ്ഞ കയ്യ് പ്‌ളാസ്റ്ററിലായിരുന്നെങ്കിലും പോരാട്ട വീര്യത്തില്‍ പിന്നിലായിരുന്നില്ല സോമനാഥ്. ട്രഞ്ചുകളില്‍ തന്റെ സൈനികര്‍ക്കൊപ്പം മനസ്സും ശരീരവും നല്‍കി അദ്ദേഹം ഓടി നടന്നു. മുറിവേറ്റവരെ താങ്ങി, അവര്‍ക്ക് പകരം മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചു.. ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു.

ഒടുവില്‍ ശത്രുവിന്റെ ഷെല്‍വര്‍ഷം നെഞ്ചിലേറ്റി ആ ധീരന്‍ വീരമൃത്യു വരിച്ചപ്പോഴേക്കും ശ്രീനഗറിലേക്കുള്ള എല്ലാ വഴികളും അടച്ച് ഇന്ത്യന്‍ സൈന്യം നിരന്നു കഴിഞ്ഞിരുന്നു. ഇരുനൂറിലധികം ഭീകരരെ സോമനാഥിന്റെ പോരാളികള്‍ കാലപുരിക്കയച്ചു. ശ്രീനഗര്‍ ഒരിക്കലും ശത്രുവിന് പ്രാപ്യമാകില്ലെന്ന് ഉറപ്പിച്ച് അദ്ദേഹവും കണ്ണുകളടച്ചു.സോമനാഥിന്റെ ആ ത്യാഗത്തിന് രാഷ്ട്രം അവളുടെ പരമോന്നത ബഹുമതി നല്‍കിയാണ് ആദരിച്ചത്. ആദ്യ പരമമീര ചക്ര ജേതാവ് .. മേജര്‍ സോമനാഥ് ചാറ്റര്‍ജി.

ഏഴുപതിറ്റാണ്ട് മുന്‍പ് ബാഡ്ഗാമില്‍ പൊലിഞ്ഞ ആ അഗ്‌നിനക്ഷത്രം അന്ന് രക്ഷിച്ചത് കെവലം ബാഡ്ഗാം എന്ന ഗ്രാമം മാത്രമായിരുന്നില്ല . മറിച്ച് ശ്രീനഗറിനെയായിരുന്നു. കശ്മീരിനെത്തന്നെയായിരുന്നു. വിമാനത്താവളം പിടിച്ച് ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു അന്ന് പ്രതിരോധിക്കപ്പെട്ടത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.